punnapra-

തിരുവനന്തപുരം : ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയത് വൻവിവാദം ആയിരുന്നു, ബി.ജെ,പി സ്ഥാനാർത്ഥി അതിക്രമിച്ച് കയറിയത് അംഗീകരിക്കില്ലെന്നുംതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നുമാണ് സി.പി.എം സ്ഥാനാർത്ഥി പി.പി. ചിത്തരഞ്ജൻ പ്രതികരിച്ചത്.. സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ തെളിവായാണ് കോൺഗ്രസ് സംഭവത്തിൽ പ്രതികരണം ന

ടത്തിയത്. അതേസമയംപുന്നപ്ര വയലാർ സ്മാരകം ഒരു പൊതുസ്ഥലമാണെന്നും ഒരു പൗരനെന്ന നിലയിലാണ് അവിടെയെത്തി പുഷ്പാർച്ചന നടത്തിയതെന്നും സന്ദീപ് വാചസ്പതി പ്രതികരിച്ചത്.
നേതാക്കളുടെ വാക്ക് കേട്ട് വഞ്ചിക്കപ്പെട്ട് മരണപ്പെട്ട ആ സാധാരണക്കാരെ ആദരിക്കാനാണ് താനവിടെ പോയതെന്നും സന്ദീപ് പറഞ്ഞു.


എന്നാൽ സംഘപരിവാരം പുന്നപ്ര വയലാർ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങൾക്കുള്ള മാപ്പു പറച്ചിൽകൂടെയാവുകയാണ് സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചനയെന്ന് അഡ്വ. രശ്മിത രാമചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. ഒരു വർഗ്ഗസമര വിരോധിയുടെ വിനോദയാത്രാ പദ്ധതിയുടെ ഇടത്താവളമായി അതിനെ നിങ്ങൾ കണക്കാക്കിയെങ്കിൽ, പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷികളുടെ രക്തം വീണ് ചോപ്പിലും ചോപ്പായ ഞങ്ങടെ മണ്ണിലെ കന്നിയങ്കത്തിൽ നിങ്ങൾക്ക് മറക്കാനാകാത്ത പാഠങ്ങൾ പഠിപ്പിച്ചു തന്നെ ആലപ്പുഴയിലെ മനുഷ്യർ നിങ്ങളെ തിരിച്ചയയ്ക്കുമെന്നും രശ്മിത ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ ജില്ലയിലെ ബി ജെ പി സ്ഥാനാർത്ഥി പുന്നപ്ര വയലാർ മണ്ഡപത്തിൽ ആദരവർപ്പിയ്ക്കുമ്പോൾ ഇത്രനാൾ സംഘപരിവാരം പുന്നപ്ര വയലാർ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങൾക്കുള്ള മാപ്പു പറച്ചിൽകൂടെയാവുകയാണ്.
ബ്രിട്ടീഷുകാർക്കെതിരെ ഒരു ദേശം ഒന്നടങ്കം പൊരുതുമ്പോൾ അതിനെ തോൽപ്പിയ്ക്കാനായി ബ്രിട്ടീഷ് പിൻതുണയുള്ള രാജവംശത്തിന്റെ അധികാരത്തുടർച്ച ഉറപ്പിയ്ക്കാൻ ഒരു ദിവാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കർഷകരും തൊഴിലാളികളും ഒരുമിച്ച് മുന്നിട്ടിറങ്ങി ' അമേരിയ്ക്കൻ മോഡൽ അറബിക്കടലിൽ'' എന്ന മുദ്രാവാക്യമുയർത്തിയ സമരത്തിനു മുന്നിലാണ് ബ്രിട്ടീഷുകാരന്റെ ചിതറിച്ചില്ലാണ്ടാക്കുന്ന തന്ത്രത്തിന്റെ ആണിക്കല്ല് പറിച്ചെറിയപ്പെട്ടത്. ജാലിയൻ വാലാബാഗിലുണ്ടായതിലധികം രക്തസാക്ഷികളുണ്ടായ സമരത്തിന് സ്വാതന്ത്ര്യ സമരമെന്ന ഔദ്യോഗിക അംഗീകാരം കിട്ടാതെ പോയത് അതിന്റെ അമരക്കാരും സമര പോരാളികളും കമ്മ്യൂണിസ്റ്റുകളായിരുന്നെന്ന ഒറ്റക്കാരണത്താലാണ്. പിന്നീട് 1997ൽ യുണൈറ്റഡ് ഫ്രണ്ട് സർക്കാരിലെ ആഭ്യന്തര മന്ത്രി ഇന്ദ്രജിത് ഗുപ്ത പുന്നപ്ര വയലാർ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന അംഗീകാരത്തിന് പരിഗണിച്ചപ്പോൾ അതിനെതിരെ കോൺഗ്രസ്സ് കാരും ബി ജെ പി ക്കാരും ഒന്നുപോലെ ശബ്ദമുയർത്തി. എന്തിലും സുവർണ്ണാവസരം നോക്കുന്ന ബി ജെ പി നേതാവും നിലവിൽ മിസ്സോറം ഗവർണ്ണറുമായ ശ്രീമാൻ ശ്രീധരൻ പിള്ള ഈ സമരത്തെ സ്വാതന്ത്ര്യ സമരമാക്കി പ്രഖ്യാപിച്ചാൽ അതിനെതിരെ സമരം ചെയ്യുമെന്ന് പറഞ്ഞു അതൊരു കമ്മ്യൂണിസ്റ്റ് സമരമാണെന്ന നിലപാട് മാത്രമായിരുന്നു ബിജെപിയ്ക്ക് നാളിതുവരെ ഉണ്ടായിരുന്നത്.( ഇന്ത്യാ ടുഡേ, ചീ്.17, 1997)
അതു കൊണ്ട് തന്നെ പുന്നപ്ര വയലാർ സ്മാരകത്തിൽ വണങ്ങിയ ബി ജെ പി സ്ഥാനാർഥി യോട്:
1. നാളിതുവരെ പുന്നപ്ര വയലാർ ഒരു കമ്മ്യൂണിസ്റ്റ് സമരം മാത്രമാണെന്ന ധാരണ താങ്കളുടെ പാർട്ടി തിരുത്തിയോ?
2. അങ്ങനെ തിരുത്തിയെങ്കിൽ, നാളിതുവരെ താങ്കളുടെ പാർട്ടി എടുത്ത തെറ്റായ നിലപാടിനും സ്വാതന്ത്രൃ സമരപെൻഷൻ അതുമൂലം നിഷേധിയ്ക്കപ്പെട്ട അന്നത്തെ സമരപോരാളികളോടും താങ്കളും പാർട്ടിയും മാപ്പ് പറയുമോ?
3. അതോ,ഇതൊരു കമ്മ്യൂണിസ്റ്റ് സമര സ്മാരകമെന്ന ബോധ്യത്തിൽ തന്നെയായിരുന്നോ സന്ദർശനം?
4. എങ്കിൽ ആ വർഗ്ഗ സമരത്തോടുള്ള അതിലെ ഇങ്ക്വിലാബുകളോടുള്ള ഐക്യദാർഢ്യമായി സന്ദർശനത്തെ കാണാൻ സാധിയ്ക്കുമോ?
ഇതൊന്നുമല്ലെങ്കിൽ ... ഒരു വർഗ്ഗസമര വിരോധിയുടെ വിനോദയാത്രാ പദ്ധതിയുടെ ഇടത്താവളമായി അതിനെ നിങ്ങൾ കണക്കാക്കിയെങ്കിൽ, പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷികളുടെ രക്തം വീണ് ചോപ്പിലും ചോപ്പായ ഞങ്ങടെ മണ്ണിലെ കന്നിയങ്കത്തിൽ നിങ്ങൾക്ക് മറക്കാനാകാത്ത പാഠങ്ങൾ പഠിപ്പിച്ചു തന്നെ ആലപ്പുഴയിലെ മനുഷ്യർ നിങ്ങളെ തിരിച്ചയയ്ക്കും ബി ജെ പി ക്കാരാ....
ഇങ്ക്വിലാബ് സിന്ദാബാദ്!