
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസിന് നിർദേശം നൽകി ഹൈക്കമാൻഡ്. സംസ്ഥാനത്ത് പുറത്തുവരുന്ന സ്വകാര്യ സർവേകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡിന്റെ നിർദേശം. സോഷ്യൽ മീഡിയ ക്യാമ്പയിനിലടക്കം യു ഡി എഫ് പിന്നിലാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ പരസ്യ ക്യാമ്പയിനുകളിലും ഇടതുമുന്നണി ബഹുദൂരം മുന്നിലാണ്. വികസനം മാത്രം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്ന ഇടതുമുന്നണിയെ തളച്ചിടാൻ യു ഡി എഫിനാകുന്നില്ലെന്നും പാർട്ടി നേതൃത്വം പറയുന്നു.
രണ്ടരയാഴ്‌ച മാത്രമാണ് തിരഞ്ഞെടുപ്പിനായി ഇനിയുളളത്. എന്നിട്ടും മുന്നണിയുടെ പ്രചാരണത്തിന് അടുക്കും ചിട്ടയും വന്നിട്ടില്ലെന്നാണ് ഹൈക്കമാൻഡിന് കിട്ടിയിരിക്കുന്ന റിപ്പോർട്ട്. ജോസ് കെ മാണി മുന്നണി വിട്ടുപോയത് കാര്യമാക്കിയെടുത്തില്ലെങ്കിലും പി ജെ ജോസഫും കൂട്ടരും ചിഹ്നം പോലുമില്ലാതെ നേരിടുന്ന പ്രതിസന്ധി കോൺഗ്രസിന് ആശങ്കയാണ്. മദ്ധ്യതിരുവിതാംകൂറിൽ പ്രചാരണം ശക്തമാക്കാനാണ് നേതാക്കളെ ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്.
തൊണ്ണൂറോളം സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് ഏറ്റവും ചുരുങ്ങിയത് അമ്പത് സീറ്റെങ്കിലും നേടാതെ രക്ഷയില്ലെന്നാണ് ദേശീയ നേൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നത്. യുവാക്കൾക്കൾക്കും സമൂഹത്തിന്റെ വിവിധ തുറകളിലുളളവർക്കും പ്രാധാന്യം നൽകി വിപ്ലവകരമായ സ്ഥാനാർത്ഥി പട്ടികയാണ് ഇറങ്ങിയതെങ്കിലും പ്രചാരണം ശക്തമാകാതെ കാര്യമില്ലെന്നാണ് കെ.പി.സി.സിക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ഹൈക്കമാൻഡിന്റെ ആശങ്ക
2001ലെ തിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി അധികാരത്തിൽ എത്തിയ മുന്നണിയാണ് യു.ഡി.എഫ്. അന്ന് കോൺഗ്രസ് ഒറ്റയ്‌ക്ക് നേടിയത് 63 സീറ്റുകൾ ആയിരുന്നു. മത്സരിച്ച 88 സീറ്റുകളിൽ 63ലും വിജയം വരിച്ച് റെക്കോർഡ് നേട്ടമാണ് അന്ന് കോൺഗ്രസ് സ്വന്തമാക്കിയത്. എന്നാൽ അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല.
നാൽപ്പത് സീറ്റിന് മുകളിൽ നേടാൻ പോലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കഴിഞ്ഞില്ല. ആ കോൺഗ്രസ് ഇത്തവണ എങ്ങനെ അമ്പത് സീറ്റ് നേടുമെന്നാണ് ഹൈക്കമാൻഡിന്റെ ആശങ്കയിലാക്കുന്നത്. 2001ൽ 63 സീറ്റ് ലഭിച്ച കോൺഗ്രസിന് 2006ൽ 24 സീറ്റുകൾ മാത്രമാണ് നേടാനായത്. 2011ൽ അധികാരത്തിലെത്തിയിട്ടും കോൺഗ്രസിന് ആകെ ജയിക്കാനായത് 39 സീറ്റുകളിലാണ്. 82 സീറ്റുകളിലായിരുന്നു അന്ന് മത്സരിച്ചത്. 2016ൽ ഇത് 22 ആയി ചുരുങ്ങി.
ഗ്രൂപ്പ് വഴക്കും പ്രവചനങ്ങളും
ഗ്രൂപ്പിന് അതീതമായി ഇത്തവണ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കും എന്നായിരുന്നു ആദ്യം മുതലേ പറഞ്ഞിരുന്നത്. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരും മുമ്പേ ഗ്രൂപ്പ് വഴക്ക് രൂക്ഷമായി. സ്ഥാനാർത്ഥി പട്ടിക പുറത്തെത്തിയിട്ടും വഴക്കിന് ശമനമായിട്ടില്ല. സാധാരണഗതിയിൽ ഭരിക്കുന്ന പാർട്ടിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ കേരളത്തിൽ അത്തരമൊരു വികാരം ഇല്ലെന്നാണ് പ്രീ പോൾ സർവേകളുടെ പ്രവചനം. പുറത്തു വന്ന പത്തിലധികം സർവേകളും എൽ.ഡി.എഫിന് ഭരണത്തുടർച്ച പ്രവചിക്കുന്നുമുണ്ട്.
കണക്കുകൂട്ടലുകൾ ഇങ്ങനെ
92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. പത്ത് സീറ്റുകളിൽ ജോസഫ് വിഭാഗവും. ശേഷിക്കുന്ന 11 സീറ്റുകളാണ് മറ്റ് ഘടകക്ഷികൾക്കുളളത്. അമ്പത് സീറ്റുകൾ കോൺഗ്രസ് ഒറ്റയ്‌ക്ക് സ്വന്തമാക്കിയാൽ ഘടകക്ഷികളെല്ലാം ചേർന്ന് ഇരുപതിലേറെസീറ്റുകൾ നേടുമെന്നാണ് കണക്കുകൂട്ടൽ. ഇതെല്ലാം നടക്കണമെങ്കിൽ പ്രചാരണം ശക്തിപ്പെടുത്തിയേ പറ്രൂവെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.