kodiyeri

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് സിപിഎം പോളി‌റ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ എൻ.എസ്.എസിന് ഒരു നിലപാടാണ്. അതിനുള‌ള അവകാശം അവർക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയും കോൺഗ്രസും ശബരിമലപ്രശ്‌നം ഇലക്ഷൻകാലത്ത് കുത്തിപ്പൊക്കി ജനവികാരം എതിരാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ഇരു പാർട്ടികളുടെയും പ്രചാരണങ്ങൾ തിരിച്ചറിയാൻ പോലും കഴിയുന്നില്ല. ശബരിമല വിഷയത്തിൽ ഇടത് മുന്നണിക്ക് വ്യക്തമായ നിലപാടുണ്ട്.

ശബരിമലയിൽ സംഘർഷത്തിന് സർ‌ക്കാരിന് താൽപര്യമില്ല. 1990വരെ എല്ലാപ്രായത്തിൽപെട്ട സ്‌ത്രീകളും ശബരിമല കയറി. കോടതിവിധി വന്നത് നടപ്പാക്കാൻ സർക്കാർ തിടുക്കം കാണിച്ചിട്ടില്ലെന്നും സുപ്രീംകോടതി വിധിയായാലും ചർച്ച ചെയ്‌തേ തീരുമാനമെടുക്കൂവെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അതേസമയം ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോ‌റ്റെന്നും അപ്പോൾ ജനങ്ങളെ സർക്കാരിനെതിരെ അണിനിരത്തിയെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ അഭിപ്രായപ്പെട്ടത്. കാനത്തിന്റെ പ്രസ്‌താവനയെ ഇന്ന് മുഖ്യമന്ത്രി പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു. സിപിഎമ്മും ഇടത് സർക്കാരും സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുൻപ് പറഞ്ഞിരുന്നു.