
വാഷിംഗ്ൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെഴുകുപ്രതിമ നീക്കം ചെയ്ത് ടെക്സാസിലെ ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയം.മ്യൂസിയത്തിൽ എത്തുന്നവരെല്ലാം പ്രതിമയിൽ ഇടിക്കുന്നത് പതിവായതോടെയാണ് അധികൃതർ സ്റ്റോറേജ് മുറിയിലേക്ക് പ്രതിമ മാറ്റിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മ്യൂസിയം സന്ദർശിക്കാനെത്തുന്നവർ ട്രംപ് പ്രതിമയെ ആക്രമിക്കുന്നത് പതിവായിരുന്നു. സന്ദർശകർ പ്രതിമയുടെ മുഖത്ത് ഇടിക്കുകയും പ്രതിമയിൽ നിന്ന് മെഴുക് അടർത്തിയെടുക്കുകയും ചെയ്യുമായിരുന്നു. പ്രതിമക്ക് നിരവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുഖത്താണ് കൂടുതൽ കേടുപാടുകൾ പറ്റിയിരിക്കുന്നത്. ഇതോടെയാണ് പ്രതിമ എടുത്തുമാറ്റാൻ തീരുമാനമായത്. പ്രതിമ ഉടൻ മ്യൂസിയത്തിൽ തിരിച്ചെത്തിക്കില്ലെന്നാണ് വിവരം. അതേസമയം, യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മെഴുകുപ്രതിമ നിർമാണം പുരോഗമിക്കുകയാണെന്നും ഉടൻ മ്യൂസിയത്തിലെത്തുമെന്നും അധികൃതർ അറിയിച്ചു. ബൈഡന്റെ പ്രതിമ സ്ഥാപിച്ചതിന് ശേഷമാകും ട്രംപിന്റെ പ്രതിമ മ്യൂസിയത്തിൽ തിരിച്ചെത്തിക്കുക. യു.എസ് പ്രസിഡന്റുമാരായിരുന്ന ജോർജ് ബുഷിന്റെയും ബറാക് ഒബാമയുടെയും പ്രതിമകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു.