
ബംഗളൂരു: ആർ.എസ്.എസിന്റെ പുതിയ ജനറൽ സെക്രട്ടറിയായി (സർകാര്യവാഹക് ) ദത്താത്രേയ ഹൊസബൊലെയെ (65) ബംഗളൂരുവിൽ ചേർന്ന ദ്വിദിന അഖില ഭാരതീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു.
കർണാടക സ്വദേശിയായ ദത്താത്രേയ 1968ലാണ് ആർ.എസ്.എസ് പ്രവർത്തകനായത്. 1978ൽ മുഴുവൻ സമയ സംഘാടകനായി. 2004ൽ സൈദ്ധാന്തിക വിഭാഗത്തിന്റെ ഉപാദ്ധ്യക്ഷനായി. 2009 മുതൽ സഹ കാര്യവാഹകായിരുന്നു (ജോയിന്റ് ജനറൽ സെക്രട്ടറി). 15 വർഷം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എ.ബി.വി.പി) ജനറൽ സെക്രട്ടറിയായിരുന്നു.
സുരേഷ് ഭയ്യാജി ജോഷിയുടെ (73) പകരക്കാരനായാണ് നിയമനം. ആർ.എസ്.എസ് അദ്ധ്യക്ഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരം ജനറൽ സെക്രട്ടറിക്കാണ്.
കർണാടകയിലെ ശിവമോഗയിലെ സോറാബിൽ ജനിച്ച ദത്താത്രേയ, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.
ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് കൊവിഡ് മൂലം ബംഗളൂരുവിൽ നടത്തുകയായിരുന്നു.