modi

കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ മുഖ്യമന്ത്രിയിൽ വിശ്വാസം അർപ്പിച്ചെങ്കിലും അവർ ജനങ്ങളെ വഞ്ചിച്ചുവെന്നും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയാണ് മമതയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

'കഴിഞ്ഞ രാത്രി 50 - 55 മിനുട്ട് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സാപ്പും നിലച്ചപ്പോൾ എല്ലാവരും ആശങ്കപ്പെട്ടു. എന്നാൽ ബംഗാളിൽ 50-55 വർഷമായി വികസനവും, വിശ്വാസവും, സ്വപ്നങ്ങളും ഇല്ലാതായിരിക്കയാണ്. ഒരു മാറ്റം കൊണ്ടുവരാനുളള നിങ്ങളുടെ ത്വര എനിക്ക് മനസിലാകുന്നുണ്ട്. ആളുകളെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനുമുള്ള പരിശീലന കേന്ദ്രമായി തൃണമൂൽ കോൺഗ്രസ് മാറി.

വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മമത കളിക്കുന്നത്. കോൺഗ്രസും, ഇടതുപക്ഷവും, തൃണമൂലും ചേർന്ന് പതിറ്റാണ്ടുകളായി ബംഗാളിന്റെ വികസനത്തെ ഇല്ലാതാക്കുകയാണ്. കഴിഞ്ഞ 70 വർഷത്തെ ദുരിതങ്ങൾ ഇല്ലാതാക്കാൻ ബി.ജെ.പിക്ക് കേവലം അഞ്ച് വർഷങ്ങൾ മതി. നിങ്ങൾ പലർക്കും അവസരം കൊടുത്തു. അടുത്ത അഞ്ച് വർഷം ഞങ്ങൾക്ക് അവസരം തരൂ. നിങ്ങൾക്കായി ജീവൻ ത്യജിക്കാനും ഞങ്ങൾ തയ്യാറാണ്.'- പ്രധാനമന്ത്രി പറഞ്ഞു.

ഏപ്രിൽ 27 മുതൽ 29 വരെ അഞ്ച് ഘട്ടമായാണ് ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് രണ്ടിന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.