murder

മുംബയ്: അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്‌കോർപിയോ കാറിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണവും കേന്ദ്ര സർക്കാർ എൻ.ഐ.എക്ക് കൈമാറി. ഇതുവരെ മഹാരാഷ്ട്ര എ.ടി.എസാണ് കേസ് അന്വേഷിച്ചത്. കേസിൽ 25 ഓളം പേരെ ചോദ്യംചെയ്ത എ.ടി.എസ്, മൻസുഖിന്റെ മരണത്തിൽ പ്രഥമദൃഷട്യാ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം താനെ കോടതിയിൽ പറഞ്ഞിരുന്നു. സച്ചിൻ വാസെയെ കസ്റ്റഡിയിലെടുക്കാൻ എ.ടി.എസ് ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഭർത്താവിനെ സച്ചിൻ വാസെ കൊലപ്പെടുത്തിയതാണെന്ന്​ ആരോപിച്ച്​ മൻസുഖിന്റെ ഭാര്യ നൽകിയ പരാതിയിലാണിത്.

നിലവിൽ, സ്‌ഫോടക വസ്തുക്കളുമായി കാറ് കണ്ടെത്തിയ കേസിൽ സച്ചിൻ വാസെ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്.

നേരത്തെ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടർന്ന് ഭീഷണികേസും, കൊലപാതക കേസും മഹാരാഷ്ട്ര സർക്കാർ എ.ടി.എസിന് കൈമാറിയിരുന്നു. എന്നാൽ, എ.ടി.എസ് കേസെറ്റെടുക്കും മുമ്പെ മഹാരാഷ്ട്ര സർക്കാറിനെ വകവയ്ക്കാതെ കേന്ദ്രം ഭീഷണി കേസ് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.