
തിരുവനന്തപുരം : സ്വന്തം ഓഫീസ് സ്വർണക്കടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു.. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഡിക്കെതിരെ കേസെടുക്കാൻ പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധമാണെന്നും മുരളീധരൻ പറഞ്ഞു.
അറബിക്കടൽ വിൽക്കാൻ കഴിയുമെന്ന് വരെ തെളിയിച്ച് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് പിണറായി വിജയൻ. എന്ത് ചോദിച്ചാലും കേന്ദ്ര ഏജൻസികൾ വിരട്ടേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിരളാൻ ഉള്ള കാര്യങ്ങൾ ചെയ്തതിനാലാണ് മുഖ്യമന്ത്രിക്ക് ഭയം ഉണ്ടാകുന്നത്. ശബരിമല സംബന്ധിച്ച് ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാർത്ഥമായിരുന്നെങ്കിൽ എന്തുകൊണ്ട് ഇടതു മുന്നണി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിപ്പറയാൻ കടകംപള്ളി തയ്യാറുണ്ടോ എന്ന് കഴക്കൂട്ടത്തെ ജനങ്ങളോട് പറയണം. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന സംഘടനയാണ് എൻ.എസ്.എസ്. ആ എൻ.എസ്.എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാനുള്ള ശ്രമം നടക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി..
കേന്ദ്രം നൽകിയ ഭക്ഷ്യകിറ്റുകൾ സ്വന്തം പേരിലാക്കി നൽകുന്ന അൽപ്പന്മാരാണ് കേരളം ഭരിക്കുന്ന ഇടത് മുന്നണി. യഥാർത്ഥത്തിൽ കേരളത്തിൽ മത്സരിക്കുന്നത് എൻ.ഡി.എ ആണ്. മറ്റുള്ള മുന്നണികളുടേത് സൗഹൃദ മത്സരം മാത്രമാണ്. പിണറായി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെ ദുർബല എതിർ സ്ഥാനാർത്ഥികളെ നിർത്തുക വഴി ഡീൽ നടന്നത് ആരൊക്കെ ആണെന്നത് സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും മുരളീധരൻ പറഞ്ഞു