
തിരുവനന്തപുരം: നേമത്ത് ബി ജെ പിക്ക് കഴിഞ്ഞ തവണ ജയിക്കാനായത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയതിനാലാണെന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി സുരേന്ദ്രൻപിളള. ഘടക കക്ഷികൾക്ക് സീറ്റ് കൊടുക്കുക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോൺഗ്രസിന്റെ രീതി. അവർ മത്സരിക്കുന്ന സീറ്റുകളിൽ അവർക്കതിന് പ്രതിഫലം ലഭിക്കുമെന്നും സുരേന്ദ്രൻപിളള ആരോപിച്ചു.
നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ രാജഗോപാൽ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യു ഡി എഫ് സ്ഥാനാർത്ഥിയും ശ്രദ്ധിക്കണം. താൻ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവർത്തകരെ കുറ്റംപറയില്ല. ചില നേതാക്കളാണ് കച്ചവടത്തിന് പിന്നിൽ. നിലവിൽ ത്രികോണ മത്സരം വന്നതോടെ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയ്‌ക്ക് സാദ്ധ്യതയേറിയെന്നും സുരേന്ദ്രൻപിളള പറഞ്ഞു.
1984 മുതൽ യു ഡി എഫിന്റെ സമീപനം താൻ കണ്ടുകൊണ്ടിരിക്കുകയാണ്. യു ഡി എഫിന്റെ ഒരു പ്രമുഖനായ നേതാവ് നേമത്ത് നാമനിർദേശം നൽകാൻ പറഞ്ഞപ്പോൾ മത്സരിക്കുന്നില്ലെന്നാണ് ഞാനാദ്യം പറഞ്ഞത്. യു ഡി എഫിനെ എനിക്കറിയാവുന്നത് കൊണ്ടായിരുന്നു അത്. എന്നാലിപ്പോൾ യു ഡി എഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ നിന്നത്. ചിലർക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയാണ് യു ഡി എഫ് ചെയ്‌തതെന്നും സുരേന്ദ്രൻപിളള പറഞ്ഞു.