narendra-modi

ബോകാഖാത്: കേന്ദ്രത്തിലും ആസാമിലും കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ഇരട്ടി അവഗണനയും അഴിമതിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസെന്നാൽ നുണകൾ, ആശയക്കുഴപ്പം, അസ്ഥിരത, ആക്രമം എന്നാണെന്നും അധികാര കസേരയും തങ്ങളുടെ ഒഴിഞ്ഞ ഭണ്ഡാരം നിറയ്ക്കുയും മാത്രമാണ് അവർക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോകാഖാതിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസാമിലും ഡൽഹിയിലും കോൺഗ്രസ് അധികാരത്തിലിരുന്ന ആ ദിവസങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക? അവഗണന ഇരട്ടിയായിരുന്നു, അഴിമതി ഇരട്ടിയായിരുന്നു, അനധികൃത കുടിയേറ്റക്കാർ ഇരട്ടിയായിരുന്നു. ഇപ്പോൾ ഇരട്ട എഞ്ചിൻ ആസാമിനെ മന്നോട്ട് നയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആസാമിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ കോൺഗ്രസിന് വീക്ഷണമോ ആശയസംഹിതയോ ഇല്ല. സംസ്ഥാനത്തിന്റെ സംസ്‌കാരം, പാരമ്പര്യങ്ങൾ, ഭാഷകൾ, ഉത്സവങ്ങൾ എന്നിവ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നകാര്യമാണെന്നും എൻ.ഡി.എ സർക്കാർ ആസാമിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് ആസാമിൽ സമാധാനമുണ്ടാകുമോ എന്നായിരുന്നു ചോദ്യം. ഇപ്പോൾ എൻ.ഡി.എ ഭരണകാലത്ത് സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും നിലനിൽക്കുന്നു. കോൺഗ്രസ് ഭരണത്തിൽ, അസമിനെ കൊള്ളയടിക്കുന്നതിൽ നിന്ന് എങ്ങനെ രക്ഷിക്കാമെന്ന ചോദ്യം നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ എൻ.ഡി.എ ഭരണത്തിൻ സംസ്ഥാനം പുരോഗതിയുടെ ഉയരങ്ങളിലേക്കെത്തുകയാണ്. കോൺഗ്രസ് ഭരണകാലത്ത് ലോകപ്രശസ്തമായ ഒറ്റക്കൊന്പൻ കാണ്ടാമൃഗത്തെ എങ്ങനെ സംരക്ഷിക്കാം എന്നായിരുന്നു ചോദ്യം. എന്നാൽ ബി.ജെ.പി സർക്കാർ എല്ലാ വേട്ടക്കാരേയും ജയിലിലടച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആസാമിലെ 126 അംഗ നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് മാർച്ച് 27, ഏപ്രിൽ ഒന്ന്, ഏപ്രിൽ ആറ് തീയതികളിലായാണ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.