pinarayi-vijayan

മൂന്നാർ: സംസ്ഥാനങ്ങളുടെ പ്രവർത്തനം കണക്കിലെടുത്താൽ കേരളമാണ് ഒന്നാമതെന്ന് തെളിയിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി പ്രതിസന്ധികളുണ്ടായിട്ടും അതെല്ലാം അതിജീവിക്കാൻ കേരളത്തിനായി. ലോകവും രാജ്യവും പ്രതിസന്ധി നേരിട്ടപ്പോൾ ജനപിന്തുണയോടെ അതെല്ലാം ധീരമായി നേരിടാൻ സർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതസമയങ്ങളിൽ ജനങ്ങളെ ചേർത്തുനിർത്താൻ കേരളത്തിനായി. ഒരുകാര്യം കൂടി ഉറപ്പുതരാം പരമദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തിൽ ഉണ്ടാകില്ല. അത്തരത്തിൽ കേരളത്തെയാകെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്ത് പ്രതിസന്ധിയുണ്ടായിട്ടും കേരളം പട്ടിണി കിടക്കേണ്ടി വന്നില്ല. കഴിഞ്ഞ അഞ്ചുവർഷക്കാലം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് എൽ.ഡി.എഫ് സർക്കാർ പ്രവർത്തിച്ചിട്ടുള്ളത്. നാടിന്റെ യശസ് വീണ്ടെടുക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ പദ്ധതികൾ ആവിഷ്‌കരിക്കാൻ സർക്കാരിനായി. രാജ്യത്തെ കാർഷിക മേഖല വലിയ തകർച്ച നേരിടുമ്പോഴാണ് കേരളം വേറിട്ട പാതയിലൂടെ മുന്നേറുന്നത്. പട്ടയഭൂമിയടക്കമുള്ള വിഷയങ്ങളിൽ പരിഹാരം കാണാൻ ഇടതുപക്ഷമുന്നണി തീരുമാനിച്ചിരിക്കുകയാണെന്നും അതിനായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.