ma-baby

കണ്ണൂർ: പുന്നപ്ര-വയലാർ രക്തസാക്ഷി സ്‌മാരകത്തിൽ ബി ജെ പി സ്ഥാനാർത്ഥി പോയത് ദുരുദ്ദേശ്യത്തോടെയാണെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. പൂണൂലിട്ട ബ്രാഹ്‌മണനാണ് എന്ന് വിളിച്ചുപറയുന്ന രാഹുൽ ​ഗാന്ധിക്ക് ബി ജെ പിയെ എതിർക്കാനാകില്ല. കോൺ​ഗ്രസ് നിരുത്തരവാദപരമായി പെരുമാറുന്നു എന്നുളളതാണ് ഇന്ത്യയിൽ മതേതരത്വത്തിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ബേബി പറഞ്ഞു.

മൂന്ന് മണ്ഡലങ്ങളിൽ ബി ജെ പി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തളളി. ഒരിടത്ത് അവരുടെ അഖിലേന്ത്യാ പ്രസിഡന്റിന്റെ ഒപ്പില്ല എന്നതായിരുന്നു കാരണം. ഇതവർക്ക് മനസിലാക്കാൻ കഴിയാത്ത കാര്യമാണോ. മറ്റൊന്നിനകത്ത് സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല എന്നുളളതാണ് കാര്യം. സ്വയം ഒരുമിച്ചിരുന്ന് പരിശോധിക്കുമ്പോൾ ദൃഷ്‌ടിയിൽ പെടേണ്ട വളരെ പ്രകടമായ കുറവുകൾ കൊണ്ടാണ് പത്രിക തളളിപ്പോയത്. ഇതിൽ എന്തോ ​ഗൂഢാലോചനയുണ്ടെന്ന സംശയം പ്രബലമാണെന്നും എം എ ബേബി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൂടുതൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമായിരുന്നു. മഹിളാനേതാക്കൾ തല മുണ്ഡനം ചെയ്യുന്ന അവസ്ഥയിലേക്ക് കോൺ​ഗ്രസ് കൂപ്പുകുത്തി. ശബരിമല വിഷയത്തിൽ കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ല. ഇത്തവണ സമാധാനപരമായി തീർത്ഥാടനം നടന്നു, അതാണ് പ്രധാനമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.