
കൊല്ലം: പത്തനാപുരത്ത് മത്സരിച്ച അനുഭവങ്ങൾ പങ്കുവച്ച് നടൻ ജഗദീഷ്. തിരഞ്ഞെടുപ്പിന് ശേഷം പലരും ചേട്ടന് തന്നെ വോട്ട് ചെയ്താൽ മതിയായിരുന്നുവെന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തിരഞ്ഞെടുപ്പിൽ ഗണേശ് കുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ മോഹൻലാൽ, തനിക്ക് വേണ്ടി ഇറങ്ങാത്തതിൽ പിണക്കമില്ലെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജഗദീഷ് വ്യക്തമാക്കി.
'മോഹൻലാലുമായിട്ട് ഒരിക്കലും പിണക്കമുണ്ടായിട്ടില്ല. മോഹൻലാൽ എന്തുകൊണ്ട് ഗണേശ് കുമാറിന് വേണ്ടി പോയി എന്നത് എനിക്കറിയാവുന്ന കാര്യമാണ്. വ്യക്തിപരമായിട്ടുള്ള ചില കാര്യങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പാടില്ല.എന്നോടുള്ള അനിഷ്ടം കൊണ്ടോ, ഗണേശിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടോ അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് ആ സമയത്ത് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങൾ നല്ല സൗഹൃദത്തിൽ തന്നെയാണ്.
മറ്റൊരു കാര്യം കൂടി പറയാം. ആ സമയത്ത് ഞാൻ പിരിവ് നടത്തിയിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹൻലാൽ. ആദ്യമായിട്ട് ആ രഹസ്യം വെളിപ്പെടുത്തുന്നു. എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടി പൈസ തന്ന വ്യക്തിയാണ് മോഹൻലാൽ. അപ്പോൾ മോഹൻലാലിന് ഞാൻ ജയിച്ചുവരണമെന്ന് ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ അദ്ദേഹം ഗണേശ് കുമാറിന് വേണ്ടി പോയി. അതിൽ പിണക്കമില്ല.' ജഗദീഷ് പറഞ്ഞു.
അതോടൊപ്പം മമ്മൂട്ടിയെക്കുറിച്ചും ജഗദീഷ് വെളിപ്പെടുത്തി. 'മമ്മൂട്ടി സാമ്പത്തികമായിട്ട് തന്നിട്ടില്ല.കള്ളം പറയാൻ പറ്റില്ലാലോ. അദ്ദേഹം ഫേസ്ബുക്കിലൊക്കെ എന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ചില ഫോട്ടോകളൊക്കെ ഇട്ടിരുന്നു. ഞാൻ അദ്ദേഹത്തോട് പൈസ ചോദിച്ചിട്ടില്ല, തന്നിട്ടുമില്ല. ഒരുപക്ഷേ ആർക്കും കൊടുത്തിട്ടില്ലായിരിക്കാം. ഗണേശ് കുമാറിനും കൊടുത്തതായിട്ട് എനിക്ക് അറിവില്ല.'- ജഗദീഷ് പറഞ്ഞു.