kp-rosakutty

വയനാട്: കോൺഗ്രസ് നേതാവ് കെ സി റോസക്കുട്ടി ടീച്ചർ പാർട്ടി വിട്ടു. കോൺഗ്രസ് പ്രാഥമികാംഗത്വവും രാജിവയ്‌ക്കുന്നതായി റോസക്കുട്ടി അറിയിച്ചു. കെ പി സി സി വൈസ് പ്രസിഡന്റാണ് റോസക്കുട്ടി ടീച്ചർ.

വനിതകളെ തഴയുന്ന പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് റോസക്കുട്ടി കോൺഗ്രസിൽ നിന്നും രാജിവയ്‌ക്കുന്നത്. സ്ത്രീകളെ പാർട്ടി നിരന്തരം അവഗണിക്കുകയാണെന്ന് റോസക്കുട്ടി ആരോപിച്ചു. നിലവിലെ അവസ്ഥയിൽ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വർഗീയ പാർട്ടികൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോൺഗ്രസിന് കഴിയില്ല. മഹിളാ കോൺഗ്രസ് പ്രസിഡന്റായിരുന്ന ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് ഏറെ വേദനിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു.

കൊല്ലം ജില്ലയിൽ ഒരു സീറ്റ് കിട്ടുന്നതിന് ഡി സി സി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്‌ണയ്‌ക്ക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയേണ്ടി വന്നു. ഇത്രയേറെ ലിംഗ അസമത്വം ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടില്ല. ഇപ്പോൾ കോൺഗ്രസിൽ ഗ്രൂപ്പ് അതിപ്രസരമാണ്. വയനാട്ടിൽ ഇനി ഹൈക്കമാൻഡ് ഗ്രൂപ്പ് കൂടി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നു എന്നും റോസക്കുട്ടി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു റോസക്കുട്ടി. 1991ൽ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നും എം എൽ എയായി. വനിതാ കമ്മിഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.