
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും എട്ടു വർഷമായി ഒളിവിലുമായിരുന്ന അറുന്നൂറ്റിമംഗലം മന്നാലിൽ തെക്കതിൽ എം.മധുവിനെ (45) കാസർകോട്ടു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര, ഹരിപ്പാട്, കുന്നത്തുനാട്, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, സ്ത്രീകളോട് മോശമായി പെരുമാറൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ മധു ജാമ്യത്തിലിറങ്ങിയ ശേഷം 2014 മുതൽ ഒളിവിലായിരുന്നു. മാവേലിക്കര, ആലപ്പുഴ കോടതികൾ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ആഴ്ച മുമ്പ് പ്രതി നാട്ടിലെത്തി മടങ്ങിയെന്ന സൂചനയെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കാസർകോട്ട് ഉണ്ടെന്നു മനസിലായത്. മാവേലിക്കര സി.ഐ ജി.പ്രിജു, എസ്.ഐ എം.എം.ഷാജു, സിവിൽ പൊലീസ് ഓഫിസർമാരായ അൽ അമീൻ, വി.വി.ഗിരീഷ് ലാൽ, ബി.ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.