
വോട്ട് ചോദിച്ചെത്തിയ ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജിനെ കൂകിവിളിച്ച് നാട്ടുകാർ. തുടർന്ന് പ്രകോപിതനായ പിസി നാട്ടുകാരെ ചീത്തവിളിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പിസി ജോർജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കൂവിയവരോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ശേഷം 'മുത്താണീ പീസീ... സ്വത്താണീ പീസീ...'-എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പാരഡി ഗാനം കേൾപ്പിച്ചുകൊണ്ട് പിസി ജോർജ് തന്റെ വാഹനത്തിൽ രംഗം വിടുന്നതും വീഡിയോയിൽ കാണാം. മാദ്ധ്യമപ്രവർത്തകനായ റഹീസ് റഷീദ് സംഭവത്തിന്റെ വീഡിയോ ദൃശ്യം പങ്കുവച്ചിട്ടുണ്ട്. മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരെ പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം ഈരാറ്റുപേട്ട ഭാഗത്ത് നിലനിന്നിരുന്നു.
പിസി ജോർജിന്റെ വാക്കുകളും സംഭവത്തിന്റെ വീഡിയോയും ചുവടെ:
'ഒരു സ്ഥാനാർത്ഥി വന്നാൽ വോട്ട് ചോദിക്കാൻ അവകാശമില്ലെന്ന് ആരാ പറഞ്ഞേ? ഒടനെ കൂവും. നിന്നെയൊക്കെ. നീയിവിടെ കൂവിക്കൊണ്ടിരിക്കും. ഞാൻ കാണിച്ചുതരാം. മെയ് രണ്ടാം തീയതി കഴിഞ്ഞാൽ ഞാൻ എംഎൽഎയാണെന്ന് നീ ഓർത്തോ. നിന്റെ വോട്ട് ഇല്ലാതെ തന്നെ ഞാൻ എംഎൽഎയായി ഇവിടെ വരും. അപ്പൊ നീ കൂവണം. രണ്ടാം തീയതി... മനസിലായില്ലേ? അതോണ്ട് അങ്ങനെ പേടിപ്പിക്കരുത്. കൂവിയോടിച്ചാൽ ഓടുന്ന ഏഭ്യനല്ലെടാ ഞാൻ. നീയൊക്കെ മനസിലാക്കാൻ വേണ്ടി പറയുകയാ. ഏപ്രിൽ ആറാം തീയതി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുള്ളവന് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. മനസിലായല്ലോ?
അഞ്ചാം മെമ്പറാ...അതുകൊണ്ട് വോട്ടുചെയ്യണം. നിന്നെയൊക്കെ ഇങ്ങനെയാ കാർന്നോമ്മാര് പഠിപ്പിച്ച് വിടുന്നതെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്. സ്വൽപ്പം കൂടെ മാന്യത പഠിപ്പിച്ച് വിടുമെന്നാ ഞാൻ ഓർത്തത്. കാർന്നോമ്മാര് നന്നായാലേ മക്കള് നന്നാവൂ. അതിനുവേണ്ടി ഞാൻ അല്ലാഹുവിനോട് ദുആ ചെയ്യാം. നിന്നെയൊക്കെ നന്നാവാൻ വേണ്ടി. വേറൊന്നും പറയുന്നില്ല. മനസിലായോ? സൗകര്യമുണ്ടെങ്കിൽ നീയൊക്കെ വോട്ട് ചെയ്‌താൽ മതി. മനസിലാക്കിക്കോ. ഇതാണോ രാഷ്ട്രീയം? എടാ ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചോദിയ്ക്കാൻ അവകാശമില്ലേടാ? എലക്ഷൻ കമ്മീഷനിൽ ഒരു പരാതി കൊടുത്താൽ നീയൊക്കെ ജയിലിൽ പോയി കിടക്കും. എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തെ. മനസിലായോ?
വർത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നെ. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്നവനാടാ. ഞാൻ എവിടെ പോകാനാ. ഈരാറ്റുപേട്ടയിൽ ജനിച്ചുവളർന്ന ഞാൻ എവിടെ പോകാനാടാ? ഇവിടെത്തന്നെ കിടക്കും മനസിലായോ? നീയല്ല, ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല ഞാൻ. ആര് കൂവിയാലും ഓടുന്നവനല്ല ഞാൻ. ഇതിനു മുൻപും കൂവിയിട്ടുണ്ട്. മനസിലായോ? ഇങ്ങനെ തന്നെ പോകും. മനസിലായോ? പിന്നേ.. വർത്താനം പറയുന്നു. പോടാ അവിടന്ന്...നീ ആരെ പേടിപ്പിക്കാൻ? തെണ്ടി... വർത്തമാനം പറയുന്നു. അപ്പോ...നല്ലവരായ നിങ്ങൾ... സന്മനസുള്ളവർ.. എനിക്ക് വോട്ട് ചെയ്യണം എന്നഭ്യർത്ഥിച്ചുകൊണ്ട് എന്റെ എളിയ വാക്കുകൾ ഉപസംഹരിക്കുന്നു.. നന്ദി... നമസ്കാരം.'