
ന്യൂഡൽഹി: 2019 ലെയും 2020 ലെയും ഗാന്ധി സമാധാന പുരസ്‌കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 2019 ലെ പുരസ്‌കാരം അന്തരിച്ച മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന് ലഭിച്ചു. ബംഗ്ളാദേശിന്റെ രാഷ്ട്രപിതാവ് ഷേഖ് മുജീബുർ റഹ്മാനാണ് 2020 ലെ പുരസ്‌കാരം. പ്രധാനമന്ത്രി അടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ബംഗ്ളാദേശിന്റെ ആദ്യ രാഷ്ട്രപതിയായിരുന്ന മുജീബുർ റഹ്മാൻ പ്രധാനമന്ത്രിയുടെ പദവിയും വഹിച്ചിട്ടുണ്ട്. തന്റെ ലക്ഷക്കണക്കിന് ആരാധകർക്ക് അനന്തമായ ധൈര്യത്തിന്റെയും നിരന്തരമായ പോരാട്ടത്തിന്റെയും പ്രതീകമാണ് മുജീബുർ റഹ്മാനെന്നും അദ്ദേഹം മഹാനായ നേതാവാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നരേന്ദ്ര മോദി മാർച്ച് 26, 27 തീയതികളിൽ ബംഗ്ലദേശ് സന്ദർശിക്കാനിരിക്കുകയാണ്. ദേശീയദിന പരിപാടിയിൽ മോദി മുഖ്യാതിഥിയാകും.
സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദ് സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ പല തർക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിൽ അദ്ദേഹം നിർണാകയ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ, ഒമാൻ ബന്ധം ഏറെ ഊഷ്മളമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1995 മുതലാണ് ഈ പുരസ്‌കാരം നൽകിവരുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.