shobha-surendran

തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാൻ ജീവൻ നൽകാൻ പോലും തയ്യാറാണെന്ന് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ആചാരലംഘനത്തിന് തയ്യാറായിരിക്കുന്ന എൽഡിഎഫിനും ഗ്യാലറിയിരുന്ന് കളികാണുന്ന യുഡിഎഫിനും വിശ്വാസികളുടെ ശക്തി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോൾ മനസ്സിലാകുമെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അവസരം ലഭിച്ചാൽ ഇനിയും ആചാരം ലംഘിക്കുമെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകളിൽ നിന്നും വ്യക്തമാക്കുന്നത്. ആക്ടിവിസ്റ്റുകളെ പൊലീസ് യൂണിഫോം ധരിപ്പിച്ച് മലകയറ്റിച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് ഭക്തിയും ഖേദപ്രകടനവും ഒക്കെയുണ്ടായി. അയ്യപ്പസ്വാമിയെ അധിക്ഷേപിക്കുന്ന സ്വരാജിനോടും യുവതീപ്രവേശം വേണമെന്ന യെച്ചൂരിയോടും കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന് എന്ത് നിലപാടാണുള്ളതെന്ന് അറിയാൻ കഴക്കൂട്ടത്തെ വോട്ടർമാർക്ക് ആഗ്രഹമുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ് മൂലം തിരുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയനോട് യോജിക്കുന്നുണ്ടോ എന്ന് കടകംപള്ളി തുറന്ന് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

2016ൽ കേന്ദ്രകമ്മിറ്റി അംഗവും മുൻ എംപിയുമായ എൻ.എൻ. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായത് എൽഡിഎഫ് കോൺഗ്രസുകാരനായ ഷാഫി പറമ്പിലിന് വോട്ടുമറിച്ച് നൽകിയതുകൊണ്ടാണ്. ഈ സംഭവത്തിൽ പുറത്താക്കിയ 16 സിപിഎമ്മുകാരെ പാർട്ടി ഉന്നതനേതൃത്വം ഇടപെട്ട് പിന്നീട് തിരിച്ചെടുത്തു. ബിജെപി കഴിഞ്ഞതവണ ഏഴു സ്ഥലത്താണ് രണ്ടാമതെത്തിയത്. സിപിഎംകോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ബിജെപിയെ പരാജയപ്പെടുത്തിയതെന്നും ശോഭ പറഞ്ഞു.

കെട്ടിപ്പൊക്കിയാൽ ഉടൻ തകരുന്ന പാലാരിവട്ടം മോഡൽ വികസനം വേണോ കരുത്തുറ്റ പാമ്പൻപാലം മോഡൽ വികസനം വേണോ എന്ന് കേരളത്തിന് തീരുമാനിക്കാനുള്ള അവസരമാണിപ്പോൾ കൈവന്നിരിക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള യഥാർഥവികസനം കേരളത്തിൽ കാഴ്ചവയ്ക്കാൻ എൻഡിഎക്ക് സാധിക്കുമെന്നും ശോഭസുരേന്ദ്രൻ കൂട്ടിചേർത്തു.