stan-swami

മുംബയ്: നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാനും രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനും സാമൂഹിക പ്രവർത്തകനായ സ്റ്റാൻസാമി ഗൂഢാലോചന നടത്തിയതായി മുംബയ് പ്രത്യേക എൻ.ഐ.എ കോടതി വ്യക്തമാക്കി.

എൽഗാർ പരിഷത് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ 83കാരനായ സ്റ്റാൻസാമിയുടെ ജാമ്യാപേക്ഷ തള്ളിയ എൻ.ഐ.എ കോടതി പ്രത്യേക ജഡ്ജി ഡി.ഇ. കോത്താലിക്കറിന്റെ വിധിപ്പകർപ്പിലാണ് ഈ നിരീക്ഷണം.

നിരോധിത മാവോയിസ്റ്റ് സംഘടനയിലെ അംഗമാണ് സ്റ്റാൻസാമിയെന്ന് കരുതുന്നതായി വിധിപ്പകർപ്പിൽ പറയുന്നു. കേസിലെ മറ്റൊരു പ്രതിയുമായി സ്റ്റാൻസാമി 140 തവണ ഇ-മെയിൽ വഴി ബന്ധപ്പെട്ടത് ഇതിന് തെളിവാണ്.

'സഖാക്കൾ" എന്നാണ് ഇവർ പരസ്പരം അഭിസംബോധന ചെയ്തത്. സഖാവ് മോഹൻ എന്നയാളിൽ നിന്ന് സ്റ്റാൻസാമി എട്ട് ലക്ഷം രൂപ വാങ്ങിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.

ക്രിസ്ത്യൻ വൈദികനും ആദിവാസിക്ഷേമ പ്രവർത്തകനുമായ സ്റ്റാൻസാമി 2020 ഒക്ടോബറിൽ ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നാണ് അറസ്റ്റിലായത്. ആറുമാസമായി നവി മുംബയിലെ ലോജ ജയിലിലാണ് അദ്ദേഹം.

സംഘർഷത്തിന് കാരണമായതായി പറയുന്ന എൽഗാർ പരിഷത്തിൽ പങ്കെടുത്തിട്ടില്ലെന്നും സി.പി.ഐ (മാവോയിസ്റ്റ്) അംഗമല്ലെന്നും എൻ.ഐ.എ നൽകിയ തെളിവുകൾ തന്റെ ലാപ്‌ടോപിൽ തിരുകിക്കയറ്റിയതാണെന്നും സ്റ്റാൻസാമി കോടതിയിൽ പറഞ്ഞു.

നേരത്തെ കൊവിഡ് പശ്ചാത്തലത്തിൽ പ്രായമുള്ളവർക്കടക്കം ജാമ്യം നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചപ്പോഴും സ്റ്റാൻസാമി ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളി.