
കയ്റോ: സൂയിസ് കനാൽ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് വിലങ്ങനെ നിലം തൊട്ട് നിൽക്കുന്ന എവർഗ്രീൻ കപ്പൽ നീക്കാനുള്ള ശ്രമം രണ്ടാം ദിനവും പരാജയപ്പെട്ടു.
ടഗ് ബോട്ടുകൾ ഉപയോഗിച്ച് വലിച്ച് കപ്പൽ നേരെയാക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. എവർഗ്രീന് രണ്ടു ലക്ഷം മെട്രിക് ടൺ ഭാരമുണ്ട്. അപകട സാദ്ധ്യത കണക്കിലെടുത്ത് രക്ഷാ ദൗത്യം ബുധനാഴ്ച രാത്രി നിറുത്തിവച്ചിരുന്നു. 100 ലേറെ കപ്പലുകൾ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിറുത്തിയിട്ട നിലയിലാണ്. എണ്ണ മുതൽ അവശ്യ വസ്തുക്കൾ വരെ കയറ്റിയ കപ്പലുകളാണിവ. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മാത്രമേ കപ്പൽ ശരിയായ ദിശയിലേക്ക് കൊണ്ടുവരാനാകൂ എന്നാണ് പ്രാഥമിക നിഗമനം. അതുകഴിഞ്ഞ് സാങ്കേതിക പരിശോധന കൂടി പൂർത്തിയായ ശേഷമാകും ഗതാഗതം പുനഃരാരംഭിക്കുക. ഈജിപ്തിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് സൂയസ് കനാൽ. പ്രതിദിനം 960 കോടി ഡോളറിന്റെ ചരക്ക് സൂയസ് കനാൽ കടന്നുപോകുന്നുവെന്നാണ് കണക്ക്