
ഇടുക്കി: ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കോൺഗ്രസിന്റെ സർവനാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എം എം മണി. കൊവിഡ് വന്നപ്പോൾ ആന്റണി എവിടെ ആയിരുന്നു എന്നും മന്ത്രി ചോദിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു എ കെ ആന്റണിയേയും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരേയും മന്ത്രി രൂക്ഷമായി വിമർശിച്ചത്.
ബി ജെ പി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചപ്പോൾ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെയുളള ആന്റണിക്ക് ഇടതു സർക്കാരിനെ വിമർശിക്കാൻ എന്ത് യോഗ്യതയെന്നും എം എം മണി ചോദിച്ചു. കൊവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടത്. കോൺഗ്രസ് ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ ആളുകൾ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരൻ നായർക്ക് അല്ല. നേതാവായതിനാൽ ചുരുക്കം പേരുമാത്രം അങ്ങേർ പറഞ്ഞാൽ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാൽ എല്ലാവരും കേൾക്കില്ലെന്നും എൽ ഡി എഫിന് ഒപ്പം നിൽക്കുന്നവരും ഉണ്ടെന്നും എം എം മണി പറഞ്ഞു.