ever-given

കെയ്റോ: സൂയസ് കനാലിലെ ഗതാഗത തടസം എണ്ണവില ഉയര്‍ത്തുമെന്ന് ആശങ്ക. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയാണ് സൂയസ് കനാൽ. ഇവിടെ എവര്‍ ഗിവണ്‍ എന്ന ഭീമന്‍ ചരക്കുകപ്പല്‍ കുടുങ്ങിയതോടെയാണ് ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത്. സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയ്‌നറുകളില്‍ 30 ശതമാനവും കടന്നു പോകുന്നത് സൂയസിലൂടെയാണ്. ലോകത്തില്‍ ആകെ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളില്‍ 12 ശതമാനവും ഈ കനാലിലൂടെയാണ്. കൂടാതെ ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 4.4 ശതമാനവും ഇതിലൂടെ കൈകാര്യം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇന്ധനവില ഉയരുമെന്ന വിലയിരുത്തലുണ്ടായത്.

അതേസമയം കുടുങ്ങിക്കിടക്കുന്ന എവര്‍ ഗിവണ്‍ കപ്പലില്‍ 25 ഇന്ത്യന്‍ ജീവനക്കാരുണ്ടെന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും 25 ഇന്ത്യക്കാരായ ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സര്‍വീസ് നിയന്ത്രിക്കുന്നത്.

കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പലിനെ ചലിപ്പിക്കാന്‍ 20,000 ക്യൂബിക് മീറ്റര്‍ മണല്‍ നീക്കേണ്ടി വരുമെന്നാണ് കനാല്‍ അധികൃതര്‍ പറയുന്നത്. കനാലിന് ഏകദേശം കുറുകെയാണ് കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ സമുദ്രപാതയിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് എവര്‍ ഗിവണ്‍ കനാലില്‍ കുടുങ്ങിയത്. അന്ന് തന്നെ ടഗ് ബോട്ടുകളുപയോഗിച്ച് കപ്പലിനെ നീക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. കപ്പലിന് ചുവടെ 15,000 -20,000 ക്യൂബിക് മീറ്റര്‍ അളവില്‍ മണലും ചെളിയും നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 12 മുതല്‍ 16 മീറ്റര്‍ വരെ ആഴത്തില്‍ മണല്‍ നീക്കിയാല്‍ കപ്പല്‍ ചലിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. സാധാരണ ഡ്രെജറുകള്‍ കൂടാതെ പ്രത്യേകസംവിധാനമുള്ള മണല്‍വാരിയന്ത്രവും എത്തിച്ചിട്ടുണ്ട്. ഈ ഡ്രെജറിന് ഓരോ മണിക്കൂറിലും 2,000 ക്യുബിക് മീറ്ററോളം വസ്തുക്കള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് എവര്‍ ഗിവണ്‍ കപ്പലിന്റെ ടെക്നിക്കല്‍ മാനേജര്‍ ബെണ്‍ഹാര്‍ഡ് ഷൂല്‍റ്റ് പറഞ്ഞു.

400 മീറ്റര്‍ നീളവും 59 മീറ്റര്‍ വിസ്താരവുമുള്ള കപ്പലിനെ നീക്കുന്നത് ശ്രമകരമാണെന്ന് സുയസ് കനാല്‍ അഡ്മിനിസ്ട്രേഷന്‍ സീനിയര്‍ കനാല്‍ പൈലറ്റ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഏകദേശം 185 കപ്പലുകളാണ് നിലവില്‍ യാത്ര തുടരാനാവാതെ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇരുവശത്തുകൂടിയുള്ള ഗതാഗതവും തടസ്സപ്പെട്ടതിനാലാണ് കനാലില്‍ താത്ക്കാലികമായി ഗതാഗതം നിര്‍ത്തി വെച്ചത്. 9600 കോടി യു.എസ്. ഡോളര്‍ മൂല്യമുള്ള ചരക്കുകളാണ് വിവിധ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ സിമെന്റ്, എണ്ണ, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയടങ്ങുന്ന 40 കപ്പലുകളും കന്നുകാലികളെ കടത്തുന്ന എട്ടു കപ്പലുകളും മറ്റ് 30 ചരക്കുകപ്പലുകളും ഒരു വെള്ള ടാങ്കറും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോള്‍ ഗതാഗതം വൈകുന്ന ഓരോ ദിവസവും നഷ്ടമുണ്ടാകുന്നത് ഏകദേശം 900 കോടി ഡോളര്‍ വീതമാണ്.