
മുംബയ് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. മാളുകള്‍ രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെ അടച്ചിടണം. ഏപ്രില്‍ നാലു മുതല്‍ മഹാരാഷ്ട്രയിലാകെ നിരോധനാജ്ഞ ഏര്‍പ്പെടുത്തും. അതേസമയം ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ താക്കറെ വ്യക്തമാക്കി. എന്നാല്‍ ജനങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് താക്കറെ മുന്നറിയിപ്പ് നല്കി.
ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കളക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കാം. എന്നാല്‍ സംസ്ഥാന വ്യാപകമായ ലോക്‌ഡൗണ്‍ മുന്നറിയിപ്പില്ലാതെ ഉണ്ടാകില്ലെന്നും താക്കറെ അറിയിച്ചു. ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ കുറയാനുള്ള സാദ്ധ്യതയുണ്ടെന്നും താക്കറെ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 28,29 തീയതികളില്‍ ഹോളി, ഷാബ് ഇ ബരാത്ത് ആഘോഷപരിപാടിയുമായി ബന്ധപ്പെട്ട് പൊതുഇടങ്ങളില്‍ പരിപാടി പാടില്ല. കല്യാണ്‍-ഡോംബിവ്‌ലിയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളും റസ്‌റ്റാറന്റുകളും അടച്ചിടും, പാര്‍സല്‍ സൗകര്യം മാത്രമേ അനുവദിക്കൂ.
രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത്. ഇന്നലെ 35,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു
കഴിഞ്ഞ 75 ദിവസത്തിനിടെ മുംബൈയില്‍ കോവിഡ് രോഗികളുടെ വര്‍ധനവ് ഇരട്ടിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.