
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ അന്നംമുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'കേരളത്തിലെ ജനങ്ങൾക്ക് കിട്ടേണ്ട അരി മുഴുവൻ തടഞ്ഞുവച്ചിട്ട് തിരഞ്ഞെടുപ്പ് സമയത്ത് കൊടുത്ത് ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ നോക്കിയത് മുഖ്യമന്ത്രിയാണ്.അത് ഈ നാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി ചെയ്തതാണ്. അതിനെയാണ് ഞാൻ തടഞ്ഞത്. എന്തുകൊണ്ട് നേരത്തേ അരികൊടുത്തില്ല. രണ്ടുമൂന്ന് ആഴ്ചകളായി കൊടുക്കേണ്ട അരി എന്തുകൊണ്ട് പൂഴ്ത്തിവച്ചു. സെപ്തംബർ മുതൽ മാർച്ചുവരെ കുട്ടികൾക്ക് കൊടുക്കേണ്ട റേഷൻ അരി പൂഴ്ത്തിവച്ചത് ഈ മുഖ്യമന്ത്രിയല്ലേ. ആരെ പറ്റിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ആടിനെ പട്ടിയാക്കരുത്' -അദ്ദേഹം ആവശ്യപ്പെട്ടു.
'ആദ്യമായി ഓണക്കിറ്റുകൊടുത്തത് യു ഡി എഫാണ്. ഇപ്പോൾ സർക്കാരിന് നേട്ടങ്ങൾ ഒന്നും പറയാനില്ലാത്തപ്പോൾ പൂഴ്ത്തിവച്ച അരികൊടുക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം തന്നെയാണ്. മുഖ്യമന്ത്രി വളരെ വൃത്തികെട്ട നിലയിൽ അധികാര ദുർവിനിയോഗം നടത്തുകയാണ്. വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണംചെയ്യുന്നത്. വിഷുവിന്റെ കിറ്റ് ഏപ്രിൽ ആറിന് ശേഷം കൊടുത്താൽ എന്താകുഴപ്പം'- ചെന്നിത്തല ചോദിച്ചു
ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. ജനങ്ങൾക്കുള്ള ഭക്ഷണവും പെൻഷനും പോലും മുടക്കണം എന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് കേന്ദ്രത്തിലെ ബി ജെ പി സർക്കാരിന്റെ കേരളത്തിലെ ശക്തനായ വക്താവായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.