vaccine

ജനീവ: ഇന്ത്യയിൽ വിതരണം ചെയ്തതിനേക്കാൾ കൂടുതൽ വാക്സിൻ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ പ്രതിനിധി നാഗ്‌രാജ് നായിഡു പറഞ്ഞു. വാക്‌സിൻ വിതരണത്തിലെ അസമത്വം കൊവിഡിനെ തടയാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.വാക്‌സിനുകളുടെ തുല്യമായ വിതരണത്തിനുള്ള ഇടപെടലുകൾ നേരത്തെയും ഇന്ത്യ യു.എന്നിൽ നടത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഒന്നിലധികം ഫലപ്രാപ്തിയുള്ള വാക്‌സിനുകൾ കണ്ടെത്തിയതിനാൽ 2021 ശുഭസൂചനയോടെയാണ് ആരംഭിച്ചതെന്നും നായിഡു പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ മുൻപന്തിയിൽ ഉണ്ടായിരുന്നു. സ്വന്തം രാജ്യത്തെ 500 മില്യൺ ജനങ്ങൾക്ക് വാക്‌സിൻ നൽകിയതിനൊപ്പം 70 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിൻ കയറ്റി അയച്ചു. പ്രാദേശികമായി വികസിപ്പിച്ച കൊവാക്‌സിൻ അടക്കം ഇന്ത്യയുടെ രണ്ട് വാക്‌സിനുകൾക്ക് അംഗീകാരം ലഭിച്ചു. നിലവിൽ 30 ഓളം വാക്‌സിനുകൾ പരീക്ഷണഘട്ടത്തിലാണ്. ഇതുവരെ വാക്‌സിന്‍ ലഭിക്കാത്ത രാജ്യങ്ങളുടെ അവസ്ഥയിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. വാക്‌സിൻ നിർമ്മാണത്തിലും വിതരണത്തിലും ഉണ്ടാവേണ്ട രാജ്യാന്തര സഹകരണത്തിന്റെ ആവശ്യകത വളരെ വലുതാണ്. വാക്‌സിൻ വിതരണത്തിലെ അസമത്വം കൊവിഡ് പ്രതിരോധത്തിനായി നാം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.