
ചെന്നൈ: സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്‌ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്ന് കോൺഗ്രസിൽ ചേർന്ന നടി ഷക്കീല.
'തമിഴ്നാടിനാണ് പ്രധാന്യം നൽകുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. മതത്തിൽ രാഷ്ട്രീയം കലർത്തില്ല എന്നതാണ് കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും' ഷക്കീല പറഞ്ഞു.
'പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാൽ നടിയെന്ന വിലാസം മാത്രമാവുമ്പോൾ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. എന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണ്. ജവഹർലാൽ നെഹ്റുവിനെക്കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നൽകിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാൽ ചെറുപ്പത്തിൽ തന്നെ കോൺഗ്രസിനോട് മനസിൽ ഒരിഷ്ടമുണ്ട്. പിന്നെ പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോൺഗ്രസിൽ നിന്നും ക്ഷണം കിട്ടിയപ്പോൾ അത് സ്വീകരിച്ചു.' - ഷക്കീല വ്യക്തമാക്കി.
ബി.ജെ.പിയിൽ ചേരുന്നതല്ലേ ട്രെൻഡ് എന്ന ചോദ്യത്തിന് എല്ലാവരെയും പോലെയല്ല ഷക്കീലയെന്ന് മലയാളികൾക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങൾ എന്നെ വിളിക്കുന്നതെന്നും ഷക്കീല ചോദിച്ചു.
പതിനെട്ടാം വയസിൽ സിനിമാജീവിതം ആരംഭിച്ച ഷക്കീല ചെന്നൈയിലാണ് താമസിക്കുന്നത്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് വേണ്ടി അഭയകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.