kk

ചെന്നൈ: കേരളത്തിൽ ഏറ്റുമുട്ടുന്ന സി.പി.എമ്മും കോൺഗ്രസും ബംഗാളിൽ പരസ്പരം സഖ്യത്തിൽ ഏർപ്പെട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും കാര്യങ്ങൾ വ്യത്യസ്തമല്ല.ഇവിടെ ഡി.എം.കെ നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിലാണ് കോൺഗ്രസും മുസ്ലിം ലീഗും സി.പി.എമ്മും. മുസ്ലിംലീഗ് തമിഴ്‌നാട്ടിൽ മൂന്നുസീറ്റിലാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ മുസ്ലിം ലീഗിന്റെ കോണി ചിഹ്നത്തിൽ വോട്ട് ചോദിച്ച് സി..പി..എമ്മുകാർ നടത്തിയ പ്രകടനമാണ് കേരളത്തിലും ശ്രദ്ധ നേടുന്നത്

കടയനല്ലൂര്‍ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.എല്‍.എയുമായ കെ.എ.എം മുഹമ്മദ് അബൂബക്കറിന് വേണ്ടിയാണ് ഇരുപാര്‍ട്ടിക്കാരും സംയുക്തമായി 'പോട്ങ്കമ്മാ വോട്ട്, ഏണി ചിഹ്നത്തെ പാത്ത്' എന്നീ മുദ്രാവാക്യങ്ങളോടെ പ്രചാരണം നടത്തിയത്​. ഈ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കോണി ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നാണ് മുദ്രാവാക്യം.

10 വർഷമായി തമിഴ്നാട് ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെയെ താഴെയിറക്കാനാണ് ഡി.എം.കെ നേതൃത്വം നൽകുന്ന സഖ്യം ശ്രമിക്കുന്നത്. അഭിപ്രായ സർവേകളെല്ലാം ഡി.എം.കെയ്ക്ക് അനുകൂലമാണ്.

എന്നാൽ ഈ വീഡിയോ ബിജെപി ഗ്രൂപ്പുകളിലും വ്യാകമായി പ്രചരിക്കുന്നുണ്ട്. കേരളം വിട്ടാൽ കോൺഗ്രസും മുസ്ലിം ലീഗും കോൺഗ്രസും ഒന്നാണ് എന്ന് ബിജെപി നേതാക്കൾ പലപ്പോഴും ആവർത്തിച്ചിട്ടുള്ളതാണ്. അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിനാണ് പോളിംഗ് . അഞ്ചിടത്തും ഫലപ്രഖ്യാപനം മേയ് രണ്ടിനാണ്.