suresh-gopi

ശബരിമല എന്നത് ഭയപ്പെടുത്തുന്ന ഒരു പദമായി മാറിക്കഴിഞ്ഞുവെന്ന് എഴുത്തുകാരൻ എൻഇ സുധീർ. ശബരിമല വിഷയത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി പ്രകോപിതനായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എഴുത്തുകാരൻ ഇക്കാര്യം തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറഞ്ഞത്. ശബരിമലയെന്ന് കേട്ടതോടെ 'സുരേഷ് ഗോപിയെന്ന സിനിമാനടൻ ഇതേ മതിഭ്രമത്തിനടിമയായി ഉറഞ്ഞു തുള്ളുന്ന വീഡിയോ' താൻ കണ്ടുവെന്നും അദ്ദേഹം പറയുന്നു.

തന്റെ ഒരു സുഹൃത്തും ശബരിമലയെ കുറിച്ച് കേട്ടപ്പോൾ കോപിഷ്ഠനായി എന്നും അദ്ദേഹം ഓർക്കുന്നുണ്ട്. ഈ രണ്ട് സംഭവങ്ങളിലും ശബരിമല എന്ന പദമാണ് വില്ലനായി മാറിയതെന്നും വിശ്വാസിയെ ഭ്രാന്തനാക്കി മാറ്റുന്ന പദമായി ഇന്ന് അത് അധ:പതിച്ചിരിക്കുകയാണെന്നും സുധീർ പറയുന്നു. ശബരിമല മലയാളി ഓർക്കാനിഷ്ടപ്പെടാത്ത ഒരു പദമായോ അത്തരമൊരു സ്ഥലത്തിന്റെ പേരായോ മാറരുതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'വന്നു വന്ന് ശബരിമല എന്നത് പേടിപ്പിക്കുന്ന ഒരു പദമായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഒരനുഭവം ഇപ്പോഴും ഞെട്ടലോടെ മനസ്സിലങ്ങനെ നിൽക്കുകയാണ്. ഒരു നാൾ വീട്ടിലെത്തിയ ഒരതിഥി ശബരിമല എന്നു കേട്ടതും സമനില തെറ്റിയതുപോലെ പെരുമാറിത്തുടങ്ങി. ഒരു സാധാരണ വിശ്വാസിയും പൊതുവിൽ സമാധാന പ്രിയയും ആയിരുന്ന അവർ പെട്ടന്ന് മതിഭ്രമം പിടിപ്പെട്ടതുപോലെ സംസാരിച്ചു തുടങ്ങി. ഞങ്ങളും കൂടെ വന്നയാളും അസ്വസ്ഥതയോടെ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുക്കം ഞങ്ങൾ നിസ്സഹായതയോടെ പിന്മാറി. അവർ അടങ്ങുന്നതു വരെ കാത്തു നിൽക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. എനിക്കതൊരു പുതിയ അനുഭവമായിരുന്നു.

ne-sudheer

ഇന്നിതാ സുരേഷ് ഗോപിയെന്ന സിനിമാനടൻ ഇതേ മതിഭ്രമത്തിനടിമയായി ഉറഞ്ഞു തുള്ളുന്ന വീഡിയോ കാണാനിടയായി. ശബരിമല എന്ന് കേട്ടതോടെ അദ്ദേഹത്തിന്റെ സമനില തെറ്റി. വായിൽ വന്നതെല്ലാം വിളമ്പി. സ്ത്രീകളെയും സുപ്രീം കോടതിയെയും അപമാനിച്ചു. ചോദ്യം ചോദിച്ച നികേഷ് സമയോചിതമായി അതിനെ വഷളാവാതെ കാത്തു. അല്ലായിരുന്നെങ്കിൽ അദ്ദേഹം ഒരു വേള സ്വബോധം നഷ്ടപ്പെട്ട് കൂടുതൽ പറഞ്ഞ് നിയമക്കുരുക്കിലകപ്പെട്ടേനെ.

സുരേഷ് ഗോപിയെ മുമ്പൊരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്. വളരെ ശാന്തനായ ഒരു ജന്റിൽമാനെന്ന തോന്നലാണ് അന്നുണ്ടായത്. അയാളും ഇന്നു കണ്ട സുരേഷ് ഗോപിയും തമ്മിൽ ഏറെ അന്തരമുണ്ട്. എന്റെ രണ്ടനുഭവത്തിലും വില്ലൻ ശബരിമല എന്ന പദമായിരുന്നു. വിശ്വാസിയെ ഭ്രാന്തനാക്കി മാറ്റുന്ന പദമായി അതിന്ന് അധ:പതിച്ചിരിക്കുന്നു. നമ്മുടെ ചുറ്റിനും വർഗീയ വിഷം പരത്തിയതിന്റെ യഥാർത്ഥ ചിത്രമാണ് ശബരിമല മുന്നോട്ടു വെക്കുന്നത്. എന്റെ സുഹൃത്തിന്റെയും നടന്റെയും സ്വബോധത്തെ നഷ്ടപ്പെടുത്തിയത് വർഗീയ വിഷം തന്നെയാണ്. വിശ്വാസത്തിൽ വർഗീയവിഷം കടന്നാൽ പിന്നെ നാടിന് ഭ്രാന്തിളകും. നമ്മൾ കരുതിയിരിക്കണം.ശബരിമല മലയാളിയുടെ ഓർക്കാനിഷ്ടപ്പെടാത്ത ഒരു പദമായോ, അത്തരമൊരു സ്ഥലത്തിന്റെ പേരായോ മാറരുത്.'