death

ചെന്നൈ: കൊവിഡ് ബാധിച്ചിട്ടും ചികിത്സ തേടാതെ അവശനിലയിലായ മലയാളി ദമ്പതികൾ മരിച്ചു. പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ. രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. തമിഴ്നാട് നൈസാമ്പക്കത്ത് വർഷങ്ങളായി സ്ഥിരതാമസക്കാരായിരുന്നു ഇവർ.

ദിവസങ്ങളായി ഇരുവരെയും പുറത്തേക്കു കാണാത്തതോടെ സംശയംതോന്നിയ അയൽക്കാർ നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ അവശനിലയിലായിരുന്ന ദമ്പതികളെ കണ്ടത്. തുടർന്ന് ആംബുലൻസിൽ ഇരുവരെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്.

ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്കു കൊവിഡ് സ്ഥിരീകരിക്കുന്നത്. രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ മുൻ പി.ആർ.ഒ. ആണ്. വന്ദന കെ.കെ. നഗറിലെ സ്വകാര്യ സ്‌കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പലായിരുന്നു. ഇവർക്ക് മക്കളില്ല. വിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. കൊവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്‌കാരം നടത്തും.