
തൃശൂർ: വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതിനായി തൃശൂരിലെത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശൂർ സ്വദേശികളായ യുവാക്കളെ തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷും സംഘവും പിടികൂടി.
തൃശൂർ മുളയം സ്വദേശി ആൽബിൻ (24), മുളങ്കുന്നത്തുകാവ് സ്വദേശി അക്ഷയ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വിപണിയിൽ അഞ്ച് ലക്ഷം വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്. കർണാടകയിൽ നിന്നും വാങ്ങി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ടാണ് ഇവർ വില്പന നടത്തിവന്നത്. കോളേജ് വിദ്യാർത്ഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഉപയോക്താക്കൾ. ചെറുപൊതികളാക്കി പൊതി ഒന്നിന് അയ്യായിരം രൂപ മുതൽ ഏഴായിരം രൂപ വരെ ഈടാക്കിയാണ് ഇവർ വില്പന നടത്തി വന്നത്. വിലങ്ങൻകുന്ന്, പൂമല, ചെപ്പാറ, ചിമ്മിനി, പീച്ചി ഡാം തുടങ്ങിയ വിനോദ സഞ്ചാരമേഖലകളിൽ എത്തിച്ചേരുന്നവരെയാണ് ഇവർ വില്പനയ്ക്കായി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മൂന്ന് മാസക്കാലത്തിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് തൃശൂർ എക്സൈസ് സർക്കിൾ പരിധിയിൽ കണ്ടെടുത്തിട്ടുള്ളത്. ഇതിലെ പല പ്രതികളും റിമാൻഡിലാണ്. ഇരുപത് വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഇതുകൊണ്ടുതന്നെ അതീവ രഹസ്യമായിട്ടാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തി ഇടപാടുകൾ നടത്തിവരുന്നത്. വിദ്യാഭ്യാസ മേഖലകളും വിനോദ സഞ്ചാര മേഖലകളും തുറന്നതോടെ മയക്കുമരുന്ന് മാഫിയ തൃശൂർ മേഖലകളിൽ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പരിശോധനകൾ നടത്തിവന്നത്. പരിശോധനയിൽ സ്പെഷ്യൽ ഓഫീസർമാരായ എ. മുജീബ് റഹ്മാൻ, ജെറിൻ, പ്രസാദ്, ജോസഫ് , കിഷോർ കൃഷ്ണ, രാധാകൃഷ്ണൻ, സംഗീത് എന്നിവർ പങ്കെടുത്തു.