
കൊച്ചി: കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരഞ്ഞെടുപ്പ് മാറ്റിവച്ച നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും.
സിപിഎമ്മിനു വേണ്ടി എസ് ശർമ്മ എം എൽ എയും, സ്പീക്കർക്ക് വേണ്ടി നിയമസഭാ സെക്രട്ടറിയുമാണ് ഹർജി നൽകിയത്. വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി ഏപ്രിൽ 21ന് അവസാനിക്കുന്നതിനെത്തുടർന്നുള്ള ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കമ്മിഷൻ തിരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു. നിയമസഭയുടെ കാലാവധി മേയ് വരെയുണ്ടെന്നിരിക്കെ ഇപ്പോഴുള്ള എം എൽ എമാരുടെ വോട്ട് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താൻ തടസമില്ല. എന്നാൽ കേന്ദ്ര നിയമമന്ത്രാലയം സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മിഷൻ മരവിപ്പിച്ചു. ഇതിനെയാണ് ഹർജിക്കാർ ചോദ്യംചെയ്യുന്നത്.