mm-mani-

നെടുങ്കണ്ടം: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമാണെന്ന് മന്ത്രി എം.എം. മണി. വിഷയത്തിൽ മാപ്പു പറയാൻ സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്നു പറ്റിയതു വിഡ്ഢിത്തമാണെന്നു പറയാൻ ആർക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ സി.പി.എമ്മിന് ഉത്തരവാദിത്തമില്ല. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടി നയം. കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടതു നയമെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ പ്രസ്താവനയിലും ശരിയുണ്ട്. ഈ വിഷയത്തിൽ ഇടതു മുന്നണിക്ക് ഒരു നിലപാടുണ്ടെന്നും എം.എം. മണി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ജനവിധി തേടുന്ന കടകംപള്ളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഖേദപ്രകടനം നടത്തിയത്. ഖേദപ്രകടനത്തെ രാഷ്ട്രീയമായി എതിരാളികൾ പ്രചരണത്തിൽ ഉൾപ്പെടുത്തിയതോടെയാണ് സി പി എം പ്രതിരോധത്തിലായത്.