covid

ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 24 മണിക്കൂറുകള്‍ക്കിടെ 68,020 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ദിവസവും 60,000 ത്തിന് മുകളിലാണ് രോഗവ്യാപനം. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,19,71,624ല്‍ എത്തി.

അതേസമയം മഹാരാഷ്ട്ര ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയില്‍ ഓരോ ദിവസവും രണ്ടായിരത്തിന് അടുത്താണ് രോഗികളുടെ എണ്ണം. ഈ സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

ഹോളിയുടെ പശ്ചാത്തലത്തില്‍ കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും ഛത്തീസ്ഗഢ് ജില്ലാ ഭരണകൂടം അടച്ചിട്ടു. പൊതുഇടങ്ങളില്‍ ആഘോഷങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് പഞ്ചാബ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡം പാലിച്ചാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഹോളി ആഘോഷിക്കുന്നത്. തെലങ്കാനയിലെ പ്രശസ്തമായ ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തിലെ 68 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഒരു ഗ്രാമത്തെ മുഴുവൻ ആശങ്കയിലാക്കിറ്റുണ്ട്.