love-jihad-

കൊച്ചി : കേരള സമൂഹത്തിൽ ഏറെ ചർച്ചയായി നിലനിൽക്കുന്ന ലൗ ജിഹാദ് വിഷയത്തിൽ വ്യക്തമായ നിലപാടുമായി കെ സി ബി സി രംഗത്ത്. പെൺകുട്ടികളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രണയക്കുരുക്കിലാക്കി വിവാഹം കഴിക്കുന്ന തന്ത്രമാണ് ലൗ ജിഹാദ്. എന്നാൽ കേരളത്തിൽ ലൗ ജിഹാദ് നടന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ രാഷ്ട്രീയ കക്ഷികൾ ഉൾപ്പടെയുള്ളവർ ഇതിനെ തള്ളുകയായിരുന്നു. നിയമസഭ തിരഞ്ഞടുപ്പിൽ ലൗ ജിഹാദ് പ്രചരണ വിഷയമായി ബി ജെ പി ഉയർത്തിക്കാട്ടിയിരുന്നു. യു പി മോഡലിൽ തങ്ങൾ അധികാരത്തിൽ വന്നാൽ ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുമെന്നും ബി ജെ പി പ്രകടനപത്രികയിലൂടെ ഉറപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കേരളകോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയാണ് വീണ്ടും ലൗ ജിഹാദ് ചർച്ചയിലേക്ക് കൊണ്ടുവന്നത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെത്. ഈ വിഷയത്തിൽ ക്രിയാത്മകമായി പ്രതികരിച്ച ജോസ് കെ മാണിയെ പിന്തുണച്ചാണ് കെ സി ബി സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി ഒരു സ്വകാര്യ ചാനലിൽ ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർത്ഥ്യമാണെന്ന് അവകാശപ്പെട്ടത്. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാണെന്നും ഇതിൽ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു. ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലീം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ലെന്നും എന്നാൽ ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നതെന്നും കെ സി ബി സി വ്യക്തമാക്കുന്നു.