jose1

കോട്ടയം: ലൗ ജിഹാദ് വിഷയത്തിൽ മലക്കംമറിഞ്ഞ് ജോസ് കെ മാണി. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുള്ള കഴിഞ്ഞ ദിസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു മലക്കംമറിച്ചതിൽ. 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിന്റെയും അഭിപ്രായം.ലൗ ജിഹാദ് എന്നത് തിരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസർക്കാരിന്റെ അഞ്ച് വർഷത്തെ വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ഈ വികസന ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദങ്ങളിലൂടെ ശ്രമിക്കുന്നത്- ജോസ് കെ.മാണി പറഞ്ഞു. മുഖ്യമന്ത്രിയും സി പി ഐ സംസ്ഥാനസെക്രട്ടറിയും പ്രസ്താവനയോടുള്ള എതിർപ്പ് കടുപ്പിച്ചതോടെയാണ് ഞൊടിയിടയിൽ അഭിപ്രായം മാറ്റിപ്പറയാൻ ജോസ് കെ മാണി നിർബന്ധിതനായതെന്നാണ് കരുതുന്നത്.

ജോസ് കെ മാണിയുടെ പ്രസ്താവന പുറത്തുവന്നതോടെ എൽ ഡി എഫും കടുത്ത പ്രതിരോധത്തിലായി. ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കാനം രാജേന്ദ്രനും ജോസ് മാണിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. ലൗ ജിഹാദെന്നത് മതമൗലിക വാദികളുടെ പ്രചാരണമാണെന്നും പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണെന്നുമായിരുന്നു കാനം പറഞ്ഞത്.