
തിരുവനന്തപുരം: ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ. മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കെ.സി.ബി.സിയും ക്രൈസ്തവ സമൂഹവും ഉയർത്തിയ ആശങ്ക തന്നെയാണ് ജോസ് പങ്കുവച്ചത്. കേരളത്തിൽ ഭീകരവാദത്തോട് ചേർന്ന് നിൽക്കാത്തവർ ഈ ആശങ്കയെ ഗൗരവമായി കാണണം. ഇരു മുന്നണികളിൽ നിന്നും നീതി കിട്ടിയില്ലെന്ന പരാതി ക്രൈസ്തവ സമൂഹത്തിന് ഉണ്ടെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ലിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്വം കേരളത്തിൽ അനുവദിച്ച് കൊടുക്കണോ എന്ന് ജനങ്ങൾ ചിന്തിക്കണം. സംസ്ഥാനത്ത് യു.ഡി.എഫുമായി ബി.ജെ.പി സഖ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം മലർന്ന് കിടന്ന് തുപ്പലാണെന്നും മന്ത്രി പരിഹസിച്ചു.
തമിഴ്നാട്ടിൽ സഖ്യത്തിൽ ചേരുന്നതിന് പണം വാങ്ങുന്ന പാർട്ടിയാണ് സി.പി.എം എന്ന് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ നടൻ കമൽ ഹാസൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ പാർട്ടിയെ തന്നെ വിൽപ്പന ചരക്കാക്കിയ സി.പി.എം നേതൃത്വത്തിന് ഈ ആരോപണം ഉയർത്താൻ അർഹതയില്ല. ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പിക്കാനുള്ള മാന്യത ഇനിയെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും മുരളീധരൻ പറഞ്ഞു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞിരുന്നു. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ സംഭവം വിവാദമായതോടെ ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് മാദ്ധ്യമങ്ങളോടു വിശദീകരിച്ചു. ലൗ ജിഹാദ് നിലവിലുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിച്ചതുമില്ല. സിപിഎം, സിപിഐ നേതാക്കള്‍ പ്രസ്താവന തള്ളിയതിന് പിന്നാലെയായിരുന്നു നിലപാട് മാറ്റം.