
ഇടുക്കി: തന്റെ മകളുടെ പേരിൽ നടക്കുന്ന ദുഷ്പ്രചരണത്തെ പൊളിച്ചുകാട്ടി അച്ഛൻ. 'ഞങ്ങളുടെ അരി പൂഴ്ത്തിവച്ച പിണറായി വിജയന്റെ പാർട്ടിക്ക് എന്റെ അച്ഛനമ്മമാരുടെയും കുടുംബക്കാരുടെയും വോട്ടില്ല'- എന്ന കാർഡുമായി മകൾ നിൽക്കുന്ന ഫോട്ടോഷോപ്പ് ചിത്രം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഷാജി കുഴിഞ്ഞാലി എന്ന മൂലമറ്റം സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നത്. ബാലസംഘം ഏരിയാ സെക്രട്ടറിയാണ് തന്റെ മകളെന്നും ഇടതുപക്ഷാനുഭാവിയായ അച്ഛൻ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഷാജി, താനും കുടുംബവും പിണറായി വിജയന് തന്നെ വോട്ട് ചെയ്യുമെന്നും പറയുന്നു.
കുറിപ്പ് ചുവടെ:
'ഈ ചിത്രം വിവിധ അക്കൗണ്ടുകളിൽ നിന്ന് പ്രചരിക്കുന്നതായി കാണുന്നു...
ഈ ചിത്രത്തിൽ കാണുന്നത് എന്റെ മകളാണ്.ബാലസംഘം ഏരിയാ സെക്രട്ടറിയാണവൾ!
ഹൈടെക്കായി മാറിയ എയ്ഡഡ് സ്കൂളിലാണ് പഠിക്കുന്നത്.... 5 കൊല്ലമായി ലോഡ്ഷെഡിങ്ങോ പവർകട്ടോ ഇല്ലാത്ത കേരളത്തിൽ, വൈദ്യുതി മന്ത്രി സഖാവ് മണിയാശാന്റെ ജില്ലയിലാണ് താമസിക്കുന്നത്.കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ പഠനം നടത്തിയ കേരളത്തിലാണ് ജീവിക്കുന്നത്...!!

കേരളത്തിലൊരാൾ പോലും പട്ടിണിയാവരുത് എന്ന് നിർബ്ബന്ധമുള്ള സഖാവ് പിണറായി നയിക്കുന്ന LDF സർക്കാരിന്റെ ഓരോ പ്രവർത്തനത്തിലും അഭിമാനിക്കുന്ന, പിന്തുണക്കുന്ന, ചേർന്നു നിൽക്കുന്ന CPIM കുടുംബമാണ് ഞങ്ങളുടേത്.. സഖാവ് പിണറായി വിജയന്റെ പാർട്ടിക്കു തന്നെയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഓരോ വോട്ടും!
അന്നം മുടക്കാൻ പ്രതികാരപക്ഷ നേതാവും.. അതിനെ ന്യായീകരിക്കാൻ കുറച്ചണികളും.. അതിനായി ഉളുപ്പില്ലാത്ത പ്രചാരണവും!
സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.'