
കോന്നി: ജില്ലയിൽ ആദ്യമായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ പ്രമാടം ഒരുങ്ങുന്നു. ഏപ്രിൽ രണ്ടിനാണ് പ്രധാനമന്ത്രി പ്രമാടത്ത് എത്തുന്നത്. വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു.
കോന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ.സുരേന്ദ്രൻ, റാന്നിയിലെ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പദ്മകുമാർ, അടൂരിലെ സ്ഥാനാർത്ഥി പന്തളം പ്രതാപൻ, തിരുവല്ല സ്ഥാനാർത്ഥി അശോകൻ കുളനട, ആറൻമുള സ്ഥാനാർത്ഥി ബിജു മാത്യു എന്നിവരും ചെങ്ങന്നൂർ, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളും വിജയ് റാലിയിൽ പങ്കെടുക്കും. ഏപ്രിൽ രണ്ടിന് രാവിലെ 11.30നുള്ളിൽ പ്രമാടം ഇൻഡോർ സ്‌റ്റേഡിയം മൈതാനിയിൽ സന്ദർശകർ പ്രവേശിക്കണം. 11 മുതലാണ് പ്രവേശനം അനുവദിക്കുക. മത സാമുദായിക നേതാക്കൾ പ്രത്യേകം ക്ഷണിതാക്കളായെത്തും. പ്രധാനമന്ത്രി ആദ്യമായാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. എല്ലാ ബൂത്തുകളിൽ നിന്നും പ്രവർത്തകരെത്തും. കോന്നി നിയോജക മണ്ഡലത്തിൽ നിന്ന് മാത്രം 30,000 പ്രവർത്തകർ പങ്കെടുക്കും.
പ്രധാനമന്ത്രിയെ വരവേർക്കാനുള്ള ഒരുക്കങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. പന്തൽ ഉൾപ്പടെയുള്ളവയുടെ നിർമാണം തുടങ്ങി. എസ്.പി.ജിയുടെയും കേന്ദ്ര, സംസ്ഥാന സേവനകളുടെയും സുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ട്.