
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാച്ച് ഫിക്‌സിംഗ് ആരോപണത്തിന് മറുപടിയുമായി സി പി എം. വോട്ടുകച്ചവടം നടത്തുന്നത് മോദി അനുയായികളാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ആരോപിച്ചു. നേമത്ത് കഴിഞ്ഞ തവണ ഒ രാജഗോപാൽ ജയിച്ചത് കോൺഗ്രസ് സഹായത്താലാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് കച്ചവടത്തെ കുറിച്ച് കോൺഗ്രസുമായി ബി ജെ പി വളരെ സജീവമായി ചർച്ച നടത്തുകയാണ്. രാജഗോപാൽ നിയമസഭ കണ്ടതിനെപ്പറ്റിയാണ് പ്രധാനമന്ത്രി വ്യക്തമാക്കേണ്ടിയിരുന്നത്. അത് മറച്ചുവച്ച് അദ്ദേഹം സംസാരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ വാക്കുകളുടെ മൂല്യമാണ് ചോർന്നുപോകുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ സംസ്ഥാനത്തുണ്ടായ വലിയ വികസനം സാധാരണക്കാരനെ എത്തരത്തിൽ സ്‌പർശിച്ചുവെന്നതിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. ആ വികസന മുന്നേറ്റത്തെ കുറിച്ചും കേരളത്തിൽ നടപ്പായ സാമൂഹിക മുന്നേറ്റത്തെ കുറിച്ചും അദ്ദേഹം മൗനം പാലിക്കുകയാണ്. പെട്രോൾ വില വർദ്ധിപ്പിക്കുന്ന സ്വന്തം നയം തിരുത്തുമോയെന്നും മോദി വ്യക്തമാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിലെല്ലാം മോദി നിശബ്‌ദനാവുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.