
റിയാദ്: റംസാൻ മാസത്തിൽ സൗദി അറേബ്യയിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചു. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെതിരെ മുൻകരുതലെന്ന രീതിയിൽ ജീവനക്കാർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജോലിയ്ക്ക് ഹാജരാകേണ്ടത്. ഡ്യൂട്ടിയ്ക്ക് കയറേണ്ട ഓരോ ഗ്രൂപ്പിന്റെയും ഡ്യൂട്ടി സമയം തമ്മിൽ ഒരു മണിക്കൂറിന്റെ വ്യത്യാസം നിർണയിച്ചിട്ടുണ്ട്. ആദ്യ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് രണ്ടര വരെയും രണ്ടാമത്തെ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ 10.30 മുതൽ വൈകിട്ട് മൂന്നര വരെയും മൂന്നാമത്തെ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ 11.30 മുതൽ വൈകിട്ട് 4.30 വരെയും ആയിരിക്കും.