
അഹമ്മദാബാദ്: അഹമ്മദാബാദ് ഗട്ട്ലോഡിയയിലെ അർബൻ ഹെൽത്ത് സെന്ററിൽ (യു.എച്ച്.സി) നിന്ന് 6.27 ലക്ഷം രൂപയുടെ കൊവിഡ് പരിശോധന കിറ്റുകൾ മോഷ്ടിച്ചെന്ന കേസിൽ എം.ബി.ബി.എസ് വിദ്യാർത്ഥി അറസ്റ്റിൽ. അഹമ്മദാബാദ് എൻ.എച്ച്.എൽ മുനിസിപ്പൽ മെഡിക്കൽ കോളേജിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥിയും ഗാന്ധിനഗർ സ്വദേശിയുമായ മീത് ജെത്വയാണ് (21) അറസ്റ്റിലായത്. മാർച്ച് 24നാണ് സംഭവം.
16 പെട്ടി കൊവിഡ് ആന്റിജൻ പരിശോധന കിറ്റുകൾ കാണാനില്ലെന്ന് ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. പവൻ പട്ടേൽ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനക്കാരാണ് പരിശോധന കിറ്റുകൾ കാണാനില്ലെന്ന് തന്നെ അറിയിച്ചതെന്നും ഒരാൾ കാറിൽ കിറ്റുകൾ കയറ്റികൊണ്ടുപോകുന്നത് ജീവനക്കാരിലൊരാൾ കണ്ടെന്നും പരാതിയിലുണ്ടായിരുന്നു. കാറിന്റെ രജിസ്ട്രേഷൻ നമ്പറും പൊലീസിന് നൽകി. തുടർന്ന് കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന മറ്റൊരാൾക്ക് വില്‍ക്കാനാണ് മീത് കൊവിഡ് കിറ്റുകൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.