
എവർ ഗിവൺ ജീവനക്കാർക്കെതിരെ നടപടിക്ക് സാദ്ധ്യത
കയ്‌റോ:വാണിജ്യലോകത്തിന് ഭീമമായ നഷ്ടമുണ്ടാക്കി തായ്‌വാന്റെ ചരക്കു കപ്പൽ 'എവർ ഗിവൺ" സൂയസ് കനാലിൽ കുടുങ്ങാനിടയായ സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോർട്ട്.
കനാലിലൂടെ ഓരോ മണിക്കൂറിലും 40കോടി ഡോളർ ( 3,000 കോടി രൂപ )മൂല്യമുള്ള 33 ലക്ഷം ടൺ ചരക്കാണ് കടത്തിയിരുന്നത്. അതായത് ഒരു ദിവസം 960 കോടി ഡോളർ ( 72,000 കോടി രൂപ ). കപ്പൽക്കുരുക്ക് മൂലം ഇത് തടസപ്പെട്ടതോടെ വാണിജ്യലോകത്തിന് മൊത്തം ഏഴ് ലക്ഷം കോടിയോളം ഡോളർ ( 525 ലക്ഷം കോടി രൂപ ) നഷ്ടമുണ്ടായെന്നാണ് ഇൻഷ്വറൻസ് കമ്പനിയായ അലയൻസിന്റെ കണക്ക്. കൂടാതെ പ്രതിവർഷ വളർച്ചാ നിരക്കിലും കുറവുണ്ടാകും.
ആഗോളവ്യാപാരത്തിന്റെ 12 ശതമാനവും സൂയസ് കനാലിലൂടെയാണ്. ദിവസവും പത്ത് ലക്ഷം ബാരൽ പെട്രോളിയവും എട്ട് ശതമാനം പ്രകൃതിവാതകവും ഈ കനാലിലൂടെയാണ് കടന്നു പോകുന്നത്.
ഇത്രയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായതിനാൽ എവർ ഗിവൺ കപ്പൽ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം അടക്കം ചുമത്താൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും അന്വേഷണം പൂർത്തിയാകുന്നത് വരെ ജീവനക്കാരെ വീടുതടങ്കലിൽ ആക്കാനും സാദ്ധ്യതയുണ്ടെന്നാണ് സൂചനകൾ.
അതേസമയം കപ്പലിലെ 25 ഇന്ത്യൻ ജീവനക്കാരം സുരക്ഷിതരാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കപ്പൽ വീണ്ടും ചലിപ്പിക്കാൻ ജീവനക്കാർ കഠിനമായി പരിശ്രമിച്ചെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. മാർച്ച് 23നാണ് കപ്പൽ സൂയസ് കനാലിൽ കുടുങ്ങിയത്.
കപ്പൽ കുടുങ്ങിയതിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് ക്യാപ്ടൻ സഞ്ജയ് പ്രസാർ പറഞ്ഞു. കപ്പലിലെ റെക്കാർഡർ പരിശോധിച്ച് ജീവനക്കാരുടെ സംഭാഷണങ്ങളും മറ്റും പരിശോധിക്കും.
നാഷണൽ യൂണിയൻ ഓഫ് സീഫെയറേഴ്സ് ഓഫ് ഇന്ത്യ കപ്പൽ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.