
വീട്ടമ്മമാർക്ക് ശമ്പളം നൽകുന്ന പദ്ധതിക്ക് തുടക്കംകുറിച്ച് ഏരീസ് ഗ്രൂപ്പ്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ തൊഴിൽരഹിതരായ പങ്കാളികൾക്ക് ശമ്പളം നൽകുമെന്ന പ്രഖ്യാപിത പദ്ധതിയാണ് ഏരീസ് ഗ്രൂപ്പ് തുടക്കം കുറിച്ചത്.
ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.പ്രഭിരാജ് നടരാജന്റെ സഹധർമ്മിണി ശ്രീമതി ദീപാ പ്രഭിരാജാണ് ആദ്യ ശമ്പളം ഏറ്റുവാങ്ങിയത്. ഏരീസ് ഗ്രൂപ്പിന്റെ ഇരുപത്തി മൂന്നാം വാർഷിക ദിനത്തിന്റെയും സ്ഥാപക ചെയർമാനും സി ഇ ഒ യുമായ ഡോ. സോഹൻ റോയിയുടെ ജന്മദിനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പദ്ധതി ഉദ്ഘാടനം നടന്നു.
സ്‌കീം പ്രകാരം, വിവാഹത്തിന് ശേഷം മൂന്നു വർഷത്തിലധികമായി സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്ക്, ജീവനക്കാരന്റെ വരുമാനത്തിന്റെ ഏകദേശം ഇരുപത്തിയഞ്ചു ശതമാനത്തോളം വരുന്ന തുക ശമ്പളമായി ലഭിയ്ക്കും. ജീവനക്കാരന് നേരത്തെ ലഭിച്ചുവരുന്ന ശമ്പളത്തിന് പുറമേ ആയിരിക്കുമിത്.
നിലവിൽ ജീവനക്കാരുടെ അച്ഛനും അമ്മയ്ക്കും പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനം കൂടിയാണ് ഏരീസ് ഗ്രൂപ്പ്. ഇതിനു പുറമെയാണ് ഭാര്യമാർക്ക് കൂടി ശമ്പളം നൽകാനുള്ള വിപ്ലവകരമായ തീരുമാനം. കഴിഞ്ഞവർഷം സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള പാരിതോഷികം പണമായും ആനുകൂല്യങ്ങളായും വിതരണം ചെയ്യാനും സ്ഥാപനത്തിന് സാധിച്ചിരുന്നു.
കോവിഡ് മഹാമാരി മൂലം ലോകത്തിലെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായെങ്കിലും തങ്ങൾക്ക് അതിനെയെല്ലാം മറികടക്കാനും ജീവനക്കാർക്ക് പതിവ് ശമ്പള വർദ്ധനവിനൊപ്പം ഇത്തരം ആനുകൂല്യങ്ങൾ കൂടി നൽകുവാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സി ഇ ഒ യുമായ ഡോ.സോഹൻ റോയ് പറഞ്ഞു.
മാരിടൈം കൺസൾട്ടൻസി, ഷിപ്പ് ഡിസൈൻ, കപ്പലുകളുടെ യു.റ്റി ഗേജിംഗ് സർവേ, റോപ്പ് ആക്സസ്, ഇന്റീരിയർ, എവിയേഷൻ സർവ്വേകൾ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവർത്തന മേഖലകൾ. ഇതുകൂടാതെ മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജ്‌മെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകളിലും സ്ഥാപനം മുതൽ മുടക്കിയിട്ടുണ്ട്. വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരാണ് ഗ്രൂപ്പിന്റെ സമ്പത്ത്. ആരെയും പിരിച്ചു വിടുകയോ ശമ്പളം നൽകാതിരിക്കുകയോ ചെയ്യേണ്ട സാഹചര്യം കൊറോണക്കാലത്ത് പോലും സ്ഥാപനത്തിന് ഉണ്ടായിട്ടില്ല.
ജീവനക്കാർക്കായി മറ്റ് നിരവധി ക്ഷേമ പദ്ധതികളും ഏരീസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് . മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും മാതാപിതാക്കൾക്ക് വർഷങ്ങളായി പെൻഷൻ കൂടാതെ ജീവനക്കാരുടെ കുട്ടികൾക്ക് എല്ലാ വർഷവും പഠന സ്‌കോളർഷിപ്പുകളും നൽകിവരുന്നു. ഇത്തരത്തിലുള്ള ക്ഷേമ പദ്ധതികളിലൂടെ ഭാരതത്തിലെ ഏറ്റവും നല്ല സ്ഥാപനമേധാവിയ്ക്കുള്ള അംഗീകാരമായ ' ആചാര്യ ഹസ്തി കരുണ എംപ്ലോയർ അവാർഡ് ' രണ്ടായിരത്തി പതിനാറിൽ സ്ഥാപന മേധാവി ശ്രീ സോഹൻ റോയ് കരസ്ഥമാക്കിയിരുന്നു.