pinarayi-vijayan

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ശേഷിക്കെ, രാഷ്‌ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്ന 'ബോംബി'നെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സൂചന രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. കാസർകോട് പെരിയയിൽ എൽ ഡി എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ബോംബിന്റെ കഥ പറഞ്ഞ് എല്ലാവരെയും ആകാംക്ഷയിലാക്കിയത്.

സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിയ്‌ക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനകം വലിയ 'ബോംബ്' വരുമെന്ന് പ്രചാരണം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 'വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. അത് മനസിൽ കരുതിയാൽ മതി. നുണയുടെ ആയുസ് യഥാർത്ഥ വസ്തുതകൾ എത്തുന്നത് വരെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണകൾ പറഞ്ഞാൽ അതിന് മറുപടി പറയാൻ പറ്റില്ലെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. നുണകളെ അതിജീവിക്കും. എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് പറഞ്ഞാണ് പിണറായി പ്രസംഗം അവസാനിപ്പിച്ചത്.

വ്യക്തിപരമായി തേജോവധം ചെയ്യുന്ന പുതിയ നുണക്കഥകൾ വരും കരുതിയിരിക്കണമെന്നും എൽ ഡി എഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും രാവിലെ കാസർകോട് വാർത്താസമ്മേളനത്തിലും പിണറായി പറഞ്ഞിരുന്നു. ഇതോടെ രാഷ്ട്രീയ ഉപശാലകളിലടക്കം മുഖ്യമന്ത്രിയുടെ ബോംബിനെപ്പറ്റി ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്.

കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുളള നീക്കം ഉണ്ടായേക്കാം. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് അദ്ദേഹത്തിന് നോട്ടീസ് നൽകിയേക്കാമെന്ന് സി പി എമ്മിന്റെ സൈബർ ഗ്രൂപ്പുകളിൽ തന്നെ ചർച്ച നടക്കുന്നുണ്ട്.

ഇടത് നേതാക്കളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും ബംഗളൂരിലുമുളള ഐ ടി സ്ഥാപനങ്ങളിൽ റെയ്‌ഡ് നടന്നേക്കാമെന്നാണ് സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന മറ്റൊരു കാര്യം. പെരിയയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം എന്നതിനാൽ തന്നെ പ്രദേശവുമായി ചുറ്റിപ്പറ്റിയാണ് മൂന്നാമത്തെ സാദ്ധ്യത സൈബറിടത്ത് ചർ‌ച്ച നടക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായേക്കാം എന്നാണ് കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പിന് മുമ്പ് നിർണായക വെളിപ്പെടുത്തലുകളടക്കം പലതും ഉണ്ടാകുമെന്ന് നേരത്തെ തന്നെ മാദ്ധ്യമങ്ങൾക്ക് സൂചന ലഭിച്ചിരുന്നു. എന്തായാലും മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുമോയെന്ന് അറിയാൻ രാഷ്‌ട്രീയ കേരളം കാത്തിരിക്കുകയാണ്.