
തിരുവനന്തപുരം: കോൺഗ്രസ് ഭാവിയെ കുറിച്ച് ചിന്തിക്കുന്ന പാർട്ടിയാണെന്ന് ശശി തരൂർ. യു ഡി എഫ് വന്നാൽ സമഗ്ര വിദ്യാഭ്യാസ പരിഷ്ക്കരണം നടത്തും. ഇന്ധനവിലകയറ്റത്തിൽ എൽ ഡി എഫ് സർക്കാർ കേരളത്തിലെ ജനങ്ങളെ സഹായിച്ചില്ല. പോസിറ്റിവ് കാഴ്ചപ്പാടിനാണ് യു ഡി എഫ് പ്രകടന പത്രികയിൽ മുൻതൂക്കം. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ കുറവാണ്. യു ഡി എഫ് വന്നാൽ പെൻഷൻ വർദ്ധിപ്പിക്കുമെന്നും തരൂർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ആകെ കൂടിയത് മൂന്ന് തവണ മാത്രമാണ്. യു ഡി എഫിന് വേണ്ടി പാർട്ടി ആവശ്യപ്പെട്ട എല്ലായിടത്തും താൻ പ്രചാരണത്തിന് പോയിട്ടുണ്ടെന്നും തന്റെ തുറന്ന് പറച്ചിലുകൾ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളം കടത്തിൽ മുങ്ങി നിൽക്കുകണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതിയാണ്. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്. കേരളത്തിൽ നിക്ഷേപകർക്ക് അടിസ്ഥാന സൗകര്യം ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇത്രയും മതിയോ കേരളത്തിനെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
ഗുജറാത്ത് കേരളത്തിന് വേണ്ടെന്ന് അറിയിക്കാനാണ് നേമത്തെ പോരാട്ടം. കെ മുരളീധരന്റെ കഴിവ് മനസിലാക്കിയാണ് ഇവിടെ അവസരം നൽകിയത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ മത്സരിക്കുമായിരുന്നു. പാർലമെന്റിൽ കോൺഗ്രസിനായി എനിക്ക് ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട്. അതുകൊണ്ടാകാം തനിക്ക് ഡൽഹിയിൽ കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നത്.
കേരളത്തിൽ ഗ്രൂപ്പിസം വേണ്ടെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും അഭ്യർത്ഥിച്ചു. താൻ ഗ്രൂപ്പ് വിശ്വാസിയല്ല. അത്തരം യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. സീറ്റോ സ്ഥാനങ്ങളോ ഗ്രൂപ്പാണ് നിർണയിക്കുന്നതെന്നത് ശരിയായ നിലപാടല്ല. സ്ഥാനങ്ങൾ ഗ്രൂപ്പാണ് നിർണയിക്കുന്നതെങ്കിൽ പാർട്ടിയെന്തിനാണെന്നും തരൂർ ചോദിച്ചു. ഗ്രൂപ്പ് പാർട്ടിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.