radha-case

മലപ്പുറം: നിലമ്പൂർ രാധ വധക്കേസിലെ രണ്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീലിലാണ് കോടതി വിധി. പ്രതികൾക്ക് മേൽ കു‌റ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതി വിധിക്കെതിരെ ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ അപ്പീലിൽ പ്രതികളെ കോടതി വെറുതെ വിട്ടു.

2014ലാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധ കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ ബിജു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ പഴ്‌സണൽ സാ‌റ്റാഫിലെ അംഗമായിരുന്നു. 2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം ചുള‌ളിയോട് ഉണ്ണിക്കുളത്തെ ഒരു കുളത്തിൽ നിന്ന് ഫെബ്രുവരി 10ന് കണ്ടെത്തി. അന്നുതന്നെ പ്രതികൾ പിടിയിലായി. നിലമ്പൂർ സി.ഐ എ.പി ചന്ദ്രനാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.

സംഭവ ദിവസം രാവിലെ ഓഫീസ് അടിച്ചുവാരാനെത്തിയ രാധയെ 10 മണിയോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കിലാക്കി. ഇവരുടെ മൃതദേഹം ഷംസുദ്ദീന്റെ ഓട്ടോയിൽ കയ‌റ്റി കുളത്തിൽ ഉപേക്ഷിച്ചു. ആഭരണങ്ങൾ ഷംസുദ്ദീന്റെ പക്കൽ നിന്നും ലഭിച്ചു. വസ്‌ത്രങ്ങൾ കത്തിച്ചു,​ ചെരുപ്പ് ഉപേക്ഷിച്ചു,​മൊബൈൽ സിം മാ‌റ്റി പലയിടത്തായി ഉപേക്ഷിച്ചു.