
കോട്ടയം: മതേതര കേരളം എന്ന് അഭിമാനിക്കുന്ന നാട്ടിൽ വർഗീയ ശക്തികൾ പിടിമുറുക്കുകയാണെന്ന് ആവർത്തിച്ച് പി സി ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി ഒരു മണിക്കൂറിൽ തിരുത്തി പറഞ്ഞതിനെക്കുറിച്ചു, രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ എൽദോസ് കുന്നപ്പള്ളി അത് തിരിച്ചുവാങ്ങിയതിനെക്കുറിച്ചൊക്കെയാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.
ജോസ് ഭയക്കുന്നതും, എൽദോസ് കുന്നപ്പള്ളിയെ ഭീഷണിപ്പെടുത്തിയതും ഒരേ നുകത്തിൽ കെട്ടപ്പെട്ട ആളുകളാണെന്നും അദ്ദേഹം പറയുന്നു.തിരഞ്ഞെടുപ്പ് പര്യടനത്തിൽ കൂവി ഓടിക്കാൻ ശ്രമിച്ചതും ഇതേ ആളുകളാണെന്നും പി സി ജോർജ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മതേതര കേരളം എന്ന് നമ്മൾ അഭിമാനിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ .
ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി ഒരു മണിക്കൂറിൽ തിരുത്തി പറഞ്ഞു .
കെ സി ബി സിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ് കെ സി ബി സിയെ വരെ തള്ളി നിലപാട് മാറ്റി ?
ആരെയാണ് ജോസ് ഭയക്കുന്നത് ?
രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ എൽദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ?
ആരാണ് എൽദോയെ ഭീഷണിപ്പെടുത്തിയത് ?
ആരോടാണ് എൽദോ ഇതിന്റെ പേരിൽ മാപ്പു പറഞ്ഞത് ?
ഉത്തരം എല്ലാവർക്കും അറിയാം . പക്ഷെ പറയാൻ പലരുടെയും നാവു പൊങ്ങില്ല .
ജോസ് ഭയക്കുന്നതും , എൽദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തിൽ കെട്ടപ്പെട്ട ആളുകൾ .
വിശ്വാസ സംരക്ഷണ വിഷയത്തിൽ പോരാടിയപ്പോൾ , അതിന്റെ പേരിൽ ബി ജെ പി സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണച്ചപ്പോൾ എന്നെ ഊര് വിലക്കിയത് ഇതേ ആളുകൾ .
ഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കുമെതിരെ സംസാരിച്ചപ്പോൾ എന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകൾ .
രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ .
ഈ കാരണങ്ങളാൽ ,തിരഞ്ഞെടുപ്പ് പര്യടനത്തിൽ കൂവി ഓടിക്കാൻ ശ്രമിച്ചതും ഇതേ ആളുകൾ .
എന്നിട്ടും ഈ നാടിന്റെ പേരാണ് രസം . "മതേതര കേരളം ".
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
പി സി ജോർജ്