
പാലാ: കൗൺസിലിലെ യോഗത്തിൽ തനിക്ക് അടി കിട്ടിയ വേദന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറക്കുന്നുവെന്ന് പാലാ നഗരസഭയിലെ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം. സ്‌റ്റാന്റിംഗ് കമ്മിറ്റി ചേർന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും പ്രശ്‌നം കൗൺസിലിനുളളിലേത് മാത്രമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്‌റ്റാന്റിംഗ് കമ്മിറ്റി യോഗം ചേരുന്നതിലെ തർക്കമായിരുന്നു നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയിൽ കലാശിച്ചത്.
സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം സ്‌റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നതിനെ വിമർശിച്ചു.തുടർന്ന് കമ്മിറ്റി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും ബിനു പുളിക്കക്കണ്ടവും തമ്മിൽ തർക്കമുണ്ടായി. തന്നെ അറിയിക്കാതെ യോഗം ചേർന്നതിനെയാണ് ബിനു പുളിക്കക്കണ്ടം വിമർശിച്ചത്. ഇത് പിന്നെ തല്ലിൽ കലാശിച്ചു. കയ്യാങ്കളിയിൽ ബൈജുവിനും ബിനുവിനും പരുക്കേറ്റു. മറ്റ് കൗൺസിലർമാർ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.
യുഡിഎഫ് ഭരണത്തിലായിരുന്ന നഗരസഭാ ഭരണം ഏറെ നാളുകൾക്ക് ശേഷമാണ് ഇടതുപക്ഷം ഇത്തവണ പിടിച്ചെടുത്തത്. കേരളകോൺഗ്രസ് മാണിവിഭാഗത്തിന്റെ സഹായത്തോടെയാണിത്. പാർട്ടി ചിഹ്നത്തിൽ പാലായിൽ ജയിച്ച ഏക സിപിഎം കൗൺസിലറാണ് ബിനു പുളിക്കക്കണ്ടം. ഇന്ന് ഇരു പാർട്ടികളും പ്രശ്‌നത്തിൽ അനുനയ ചർച്ചകൾ നടത്താനിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണ സമയത്തും കേരളകോൺഗ്രസ്-സിപിഎം തർക്കം പാലായിൽ ഉണ്ടായതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഇന്ന് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയുണ്ടായത്.