
മുംബയ്: നടനും മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയുമായ അജാസ്ഖാനെ മയക്കുമരുന്ന് കൈവശം വച്ചതിന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം നടന്റെ മുംബയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിഗുളികകൾ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെ രാജസ്ഥാനിൽ നിന്ന് മുംബയ് വിമാനത്താവളത്തിലെത്തിയ അജാസ്ഖാനെ എൻ.സി.ബി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.
അജാസ്ഖാൻ ലഹരിക്കടത്തുകാരനായ ഷദാബ് ഫാറൂഖ് ഷേയ്ഖിന്റെ കൂട്ടാളിയാണെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച അതിമാരക ലഹരിമരുന്നുകളുമായി ഷദാബ് ഷെയ്ഖിനെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് അജാസ് ഖാനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
അതേസമയം, തന്റെ വീട്ടിൽ നിന്ന് ലഹരിഗുളികകൾ കണ്ടെടുത്തെന്ന വാദം നടൻ നിഷേധിച്ചു. ലഹരിഗുളികകൾ എവിടെനിന്ന് കിട്ടിയെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും നാല് ഉറക്കഗുളികകൾ മാത്രമാണ് അവർക്ക് വീട്ടിൽനിന്ന് കിട്ടിയതെന്നും അജാസ് പറഞ്ഞു.
'ഗർഭം അലസിയതിനെ തുടർന്ന് വിഷാദത്തിലായ ഭാര്യ മരുന്ന് കഴിച്ചിരുന്നു. അതാണ് അവർക്ക് കിട്ടിയത്. എന്റെ വീട്ടിൽനിന്നോ വിമാനത്താവളത്തിൽവച്ചോ ഒന്നും ലഭിച്ചിട്ടില്ല. ഞാൻ നിരപരാധിയാണ്' - അജാസ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് മുംബയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് എൻ.സി.ബി അന്വേഷണം തുടങ്ങിയത്.