
പാലക്കാട്: ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീൻ അടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തിലും സജ്ജമാക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ഒരു ഭാഗമാണ് വിവിപാറ്റ് അഥവാ വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ. രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച ചിഹ്നത്തിൽ തന്നെ ലഭിച്ചിട്ടുണ്ടോയെന്ന് വോട്ടർക്ക് വിവിപാറ്റിലൂടെ നേരിട്ടു മനസിലാക്കാം. കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉൾപ്പെട്ടതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ. ഈ രണ്ട് യൂണിറ്റുമായി വിവിപാറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്.
ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഉണ്ടാകും. വോട്ടർ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തിന്റെ നേർക്കുള്ള നീല ബട്ടൺ അമർത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയും. തുടർന്ന് വോട്ട് രഖപ്പെടുത്തിയ സ്ഥാനാർത്ഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ ഏഴ് സെക്കന്റ് നേരം വിവിപാറ്റിലെ ഡിസ്പ്ലേ യൂണിറ്റിൽ തെളിഞ്ഞുകാണാം. അതിനുശേഷം അവയുടെ പ്രിന്റ് താഴെയുള്ള സുരക്ഷാ അറയിലേയ്ക്ക് വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. രേഖപ്പെടുത്തുന്ന ഓരോ വോട്ടും പേപ്പർ രൂപത്തിൽ വിവിപാറ്റിനുള്ളിൽ സൂക്ഷിക്കും. ഭാവിയിൽ വോട്ട് സംബന്ധിച്ച് തർക്കമുണ്ടാവുകയാണെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള പേപ്പർ വോട്ടെണ്ണി സംശയം ദൂരീകരിക്കാം.
സുരക്ഷിതം ഓരോ വോട്ടും
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് വിവിപാറ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ടെക്നിക്കൽ എക്സ്പർട്ട് കമ്മിറ്റിയിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘമാണ് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവയുടെ സാങ്കേതിക കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇവയിൽ ഇന്റർനെറ്റ്, വൈഫൈ, ബ്ലൂടൂത്ത്, വയർലെസ്, ട്രാൻസിസ്റ്റർ, റിമോട്ട് കൺട്രോൾ തുടങ്ങി യാതൊരു വസ്തുക്കളുമായും പുറമെ നിന്നും ബന്ധപ്പെടാൻ കഴിയില്ല. ഇവ പ്രവർത്തിപ്പിക്കാൻ ഇലക്ട്രിസിറ്റിയുടെ ആവശ്യവുമില്ല. അതിനാൽ പുറമെ നിന്നും ഇവയെ ആർക്കും നിയന്ത്രിക്കാനുമാവില്ല.
ആരോപണം തെറ്റെങ്കിൽ നടപടി
താൻ ചെയ്ത സ്ഥാനാർത്ഥിക്കല്ല വോട്ട് ലഭിച്ചതെന്ന് ഉറപ്പുണ്ടെങ്കിൽ വോട്ടർക്ക് ആരോപണമുന്നയിക്കാം. എന്നാൽ ഇത് തെളിയിക്കേണ്ട ബാദ്ധ്യതയും വോട്ടർക്ക് തന്നെയാണ്. ഏതെങ്കിലും വോട്ടർ ആരോപണം ഉന്നയിച്ചാൽ ടെസ്റ്റ് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും. എന്നാൽ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചെന്ന് തെളിഞ്ഞാൽ ആറുമാസം തടവും പിഴയും ലഭിക്കും.
ടെസ്റ്റ് വോട്ടിംഗ് നടപടിയിലേക്ക് പോകുന്നതിന് മുമ്പേ പോളിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ വോട്ടേഴ്സ് രജിസ്റ്ററിൽ ഒന്നുകൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ടെസ്റ്റ് വോട്ടിംഗിൽ വോട്ടറുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ കമ്മീഷന്റെ അനുവാദത്തോടെ വോട്ടിംഗ് നിറുത്തിവെക്കും.